കല്‍ക്കത്ത: വിവാദ ബോളിവുഡ് ചിത്രം 'കേരള സ്റ്റോറി' നിരോധിച്ച വെസ്റ്റ് ബംഗാള്‍ സര്‍ക്കാരിനെതിരെ നിര്‍മ്മാതാക്കള്‍ സുപ്രീംകോടതിയിലേക്ക്. വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നടപടിക്കെതിരെയാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. തമിഴ്നാട്ടില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് സംരക്ഷണം നല്‍കണമെന്നും നിര്‍മ്മാതാക്കള്‍ അപേക്ഷയില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
തിങ്കളാഴ്ച പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ചിത്രം സംസ്ഥാനത്ത് പ്രദേശിപ്പിക്കുന്നതിന് വിലക്ക് പ്രഖ്യാപിച്ചിരുന്നു. വിദ്വേഷവും അക്രമവും ഒഴിവാക്കാനും സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്താനുമാണ് ദി കേരളാ സ്റ്റോറി നിരോധിക്കുന്നതെന്ന് മമതാ ബാനര്‍ജി കഴിഞ്ഞ ദിവസം പറഞ്ഞു . ചിത്രം സംസ്ഥാനത്ത് എവിടെയും പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ മമത ബാനര്‍ജി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. 'ഒരു മതവിഭാഗത്തെ അപമാനിക്കാനാണ് അവര്‍ കശ്മീര്‍ ഫയല്‍സ് നിര്‍മ്മിച്ചത്. ഇപ്പോള്‍ അവര്‍ കേരളത്തെയും അപമാനിക്കുകയാണ്. വളച്ചൊടിക്കപ്പെട്ട കഥയാണ് കേരളാ സ്റ്റോറിയുടേത്'- മമതാ ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തില്‍നിന്ന് 32000 സ്ത്രീകളെ മതംമാറ്റി വിവാഹം കഴിച്ച് ഐസിസില്‍ ചേര്‍ത്തു എന്ന ഗുരുതര ആരോപണവുമായാണ് ചിത്രത്തിന്റെ ട്രെയിലര്‍ എത്തിയത്. ചിത്രത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. തുടര്‍ന്ന് 32000 എന്നത് 3 എന്നാക്കി മാറ്റാന്‍ അണിയറപ്രവര്‍ത്തകര്‍ നിര്‍ബന്ധിതരായി. മെയ് അഞ്ചിന് റിലീസായ ചിത്രത്തിന് കാര്യമായ ബോക്‌സോഫീസിലും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം വിപുല്‍ ഷായാണ് നിര്‍മ്മിച്ചത്. അദാ ശര്‍മ്മ, യോഗിത ബിഹ്ലാനി, സോണിയാ ബലാനി, സിദ്ധി ഇതാദി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.