ചെന്നൈ: തമിഴ്നാടിന്‍റെ ദത്തുപുത്രനാണ് മഹേന്ദ്ര സിംഗ് ധോണിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. താന്‍ ധോണിയുടെ കടുത്ത ആരാധകനാണെന്നും ചെന്നൈ സൂപ്പർ കിങ്‌സിനു വേണ്ടി അദ്ദേഹം കളി തുടരണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു. കായികവകുപ്പിനു കീഴിൽ ആരംഭിച്ച തമിഴ്‌നാട് ചാംപ്യൻഷിപ്പ് ഫൌണ്ടേഷന്‍റെ ഉദ്ഘാടന വേദിയില്‍ ധോണിയെ സാക്ഷിയാക്കിയായിരുന്നു എം കെ സ്റ്റാലിന്‍റെ തുറന്നുപറച്ചില്‍.
ലക്ഷക്കണക്കിന് യുവാക്കളുടെ പ്രചോദനമാണ് ധോണി. ഒരു ചെറിയ കുടുംബത്തില്‍ നിന്ന് കഠിനാധ്വാനം കൊണ്ട് മാത്രമാണ് അദ്ദേഹം ഇന്ന് ഈ നിലയില്‍ എത്തിയത്. തമിഴ്നാട്ടില്‍ നിന്ന് ക്രിക്കറ്റില്‍ മാത്രമല്ല, എല്ലാ കായിക ഇനങ്ങളില്‍ നിന്നും നിരവധി ധോണിമാരെ സൃഷിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞാനും ധോണിയുടെ വലിയ ഒരു ആരാധകനാണ്. ധോണിയുടെ ബാറ്റിംഗ് കാണാനായി രണ്ടുതവണ ഞാന്‍ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ പോയിരുന്നു. അദ്ദേഹം തമിഴ്നാടിന്‍റെ ദത്തുപുത്രനാണ്. - എം കെ സ്റ്റാലിന്‍ പറഞ്ഞു.
ചെന്നൈയിലെ ലീലാ പാലസിൽ നടന്ന ചടങ്ങിൽ സ്റ്റാലിനും ധോണിക്കും പുറമെ മന്ത്രിമാരായ ഉദയനിധി സ്റ്റാലിൻ, തങ്കം തെന്നരശ് ഉൾപ്പെടെയുള്ള പ്രമുഖരും പങ്കെടുത്തിരുന്നു. ധോണിയെ ടി.എൻ ചാംപ്യൻഷിപ്പ് ഫൗണ്ടേഷന്റെ അംബാസഡറായി സ്റ്റാലിന്‍ പ്രഖ്യാപിക്കുകയും ചെയ്തു.