കണ്ണൂര്‍: മോദിയുടെ ജീർണ്ണിച്ച രാഷ്ട്രീയത്തെ അന്തസ്സോടെ തള്ളിക്കളഞ്ഞ കന്നട നാടിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. വിഡ്ഢികളുടെ അവസാനത്തെ ആയുധം വർഗ്ഗീയതയാണ്. കർണാടകയിൽ കോൺഗ്രസ് രാഷ്ട്രീയം പറഞ്ഞപ്പോൾ മോദി പറഞ്ഞത് പതിവുപോലെ വർഗ്ഗീയത തന്നെയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭൂമികയിലേക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവാണ് കർണാടകയിൽ കാണുന്നത്. തിരഞ്ഞെടുപ്പ് വിജയത്തിന് ചുക്കാൻ പിടിച്ച മുഴുവൻ കോൺഗ്രസ് നേതാക്കൾക്കും രാപ്പകൽ അദ്ധ്വാനിച്ച പ്രവർത്തകർക്കും കെപിസിസിയുടെ അഭിവാദ്യങ്ങളെന്ന് സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, വർഗീയതയ്ക്കും ഫാസിസത്തിനും എതിരെ പോരാട്ടം നടത്തുന്ന എല്ലാവർക്കും ആവേശം നൽകുന്ന വിജയമാണ് കർണ്ണാടകത്തിൽ കോൺഗ്രസിന് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. അത് കർണ്ണാടകത്തിന്റെ അതിർത്തിയിൽ മാത്രം ഒതുങ്ങില്ല. വരാൻ പോകുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ ഇതിന്റെ പ്രതിഫലനം ഉണ്ടാകും. ഇതാണ് ജനവികാരമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് മിന്നും വിജയമാണ് ഇത്തവണ സ്വന്തമാക്കിയത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് കോണ്‍ഗ്രസ് 133 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണെല്‍ അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ വികാര നിര്‍ഭരനായാണ് ഡി കെ ശിവകുമാര്‍ മാധ്യമങ്ങളെ കണ്ടത്. ഒപ്പം നിന്ന് പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി തര്‍ക്കമില്ലെന്നും വ്യക്തമാക്കി. കോണ്‍ഗ്രസിനാണ് താന്‍ പ്രഥമ പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.