ചെന്നൈ: തമിഴ്നാട്ടിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 13 ആയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചെങ്കൽപട്ട്, വില്ലുപുരം എന്നീ ജില്ലകളിലാണ് ജില്ലകളിൽ വ്യാജമദ്യ ദുരന്തമുണ്ടായത്. കേസുമായി ബന്ധപ്പെട്ട് പൊലീസ് ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. നിരവധി ആളുകള്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. 33 പേർ അപകടനില തരണം ചെയ്തുവെന്നാണ് വിവരം.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തതായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അറിയിച്ചു. മദ്യപാനം മൂലം സംസ്ഥാനത്ത് നടക്കുന്ന മരണങ്ങളിൽ ദുഃഖമുണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും സംഭവത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് 50,000 രൂപയും നൽകാനും അദ്ദേഹം ഉത്തരവിട്ടു.