മുംബൈ: ഷാറൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ മയക്കുമരുന്ന് കേസില്‍ എന്‍ സി ബി സോണല്‍ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെ പണം തട്ടാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. വ്യാജ കേസ് ഉണ്ടാക്കി ഷാരൂഖിനെ ഭീഷണിപ്പെടുത്തി 25 കോടി കൈക്കലാക്കാനായിരുന്നു സമീര്‍ വാങ്കഡെയുടെ പദ്ധതി. പിന്നീട് ഇത് 18കോടിയായി ഉറപ്പിക്കുകയായിരുന്നു. 50 ലക്ഷം അഡ്വാൻസ് വാങ്ങി. കിരൺ ഗോസാവി എന്നയാളുമായി ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്നും സിബിഐയുടെ എഫ് ഐ ആറിൽ പയുന്നു. വിദേശയാത്രകളെക്കുറിച്ച് കൃത്യമായ ഉത്തരം നൽകാൻ സമീറിന് കഴിഞ്ഞില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, കഴിഞ്ഞ വെള്ളിയാഴ്ച സമീറിന്റെ വീടും ഓഫീസും സിബിഐ റെയ്ഡ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചതിനാല്‍ അന്വേഷണവുമായി മുന്പോട്ട് പോകാനാണ് സിബിഐ തീരുമാനിച്ചിരിക്കുന്നത്. ലഹരി മരുന്ന് കേസില്‍ ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ് ലഭിച്ചതിന് പിന്നാലെയാണ് സമീർ വാങ്കഡെക്കെതിരെ അന്വേഷണം ആരംഭിച്ചത്. ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസ് അന്വേഷണം കൃത്യമായ രീതിയില്‍ നടന്നില്ലെന്ന് പ്രത്യേക അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണ ചുമതലയില്‍ നിന്നും വാങ്കഡെയെ നീക്കിയിരുന്നു.