ബംഗളുരു: കോണ്‍ഗ്രസ് തകർപ്പൻ ജയം നേടിയ കർണാടകയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ ഹൈക്കമാന്‍ഡ്. മുൻ മുഖ്യമന്ത്രി സിദ്ദരാമയ്യയും പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാറും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കുന്നുണ്ട്. ടേം വ്യവസ്ഥയടക്കം ഹൈക്കമാൻഡ് മുന്നോട്ട് വെച്ച നിർദേശങ്ങൾ ഇരുവരും തള്ളി. സിദ്ധരാമയ്യ ജനകീയനായതിനാൽ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം നൽകാമെന്ന നിലപാടിലാണ് ഭൂരിഭാഗം ദേശീയ നേതാക്കളും. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയും സിദ്ധരാമയ്യക്കാണ്. അതുകൊണ്ട്, ഉപമുഖ്യമന്ത്രി പദത്തിനും പ്രധാന വകുപ്പുകൾക്കും പുറമെ ശിവകുമാർ നിർദ്ദേശിക്കുന്ന മൂന്ന് പേരെ മന്ത്രി സഭയിലുൾപ്പെടുത്താമെന്ന വാഗ്ദാനവുമാണ് നേതൃത്വം അദ്ദേഹത്തിനു മുന്നില്‍ വച്ചത്.
എന്നാല്‍, മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് തീര്‍ത്തു പറഞ്ഞിരിക്കുകയാണ് ഡി കെ ശിവകുമാര്‍. താന്‍ പിസിസി അദ്ധ്യക്ഷനായി തുടര്‍ന്നോളാം. മന്ത്രിസഭയിലേക്ക് ആരെയും ശുപാര്‍ശ ചെയ്യില്ല. എല്ലാം ഉന്നത നേതൃത്വങ്ങള്‍ക്ക് തീരുമാനിക്കാം. താന്‍ ആരെയും പിന്നില്‍നിന്ന് കുത്തില്ല. കാലു വാരില്ല. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍നിന്നും 20 സീറ്റുകള്‍ നേടുക എന്നതിനാണ് ഇനി പ്രാധാന്യം നല്‍കുന്നത്. അതിനുള്ള വര്‍ക്കുകള്‍ ഇപ്പോള്‍തന്നെ ചെയ്തു തുടങ്ങണം. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്ക് താന്‍ ഉത്തരവാദിയല്ല എന്നും അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഡികെ-യെ പിണക്കി കര്‍ണാടകയില്‍ ഒരടി മുന്നോട്ടു പോകുവാന്‍ ആകില്ലെന്ന് ഹൈക്കമാന്‍ഡിന് നന്നായി അറിയാം. അതുകൊണ്ട് പ്രശ്ന പരിഹാരത്തിനായി സോണിയാ ഗാന്ധിയെ ക്ഷണിച്ചിരിക്കുകയാണ് മല്ലികാർജുൻ ഖർഗെ. പ്രിയങ്കാ ഗാന്ധിക്കൊപ്പം ഹിമാചലിലെ ഷിംലയിലുള്ള സോണിയ ഇന്നു ഡൽഹിയിലെത്തും. സോണിയ ഗാന്ധി ഒരു വാക്കു പറഞ്ഞാല്‍ ഒരിക്കല്‍പോലും അത് കേള്‍ക്കാതെ പോയിട്ടില്ലെന്ന് ഡികെതന്നെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആ വാക്കിലാണ് ഹൈക്കമാന്‍ഡിന്‍റെ പ്രതീക്ഷ.