ഡല്‍ഹി: ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കരുതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് (ഇ ഡി) സുപ്രീം കോടതി. മദ്യ വിതരണത്തില്‍ ക്രമക്കേട് ആരോപിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ കേസെടുക്കാന്‍ സംസ്ഥാനത്തെ എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥർക്കുമേല്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തങ്ങളെയും കുടുംബാംഗങ്ങളെയും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും മുഖ്യമന്ത്രിയെ പ്രതിയാക്കാൻ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തെന്ന് ആരോപിച്ച് എക്‌സൈസ് ഉദ്യോഗസ്ഥരാണ് ആദ്യം സുപ്രീം കോടതിയെ സമീപിച്ചത്. ഈ കേസില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെ അഴിഞ്ഞാട്ടമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഭരണകൂടത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് പിന്നിലെന്നും സര്‍ക്കാറിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. ഈ സാഹചര്യത്തിലാണ് ജസ്റ്റിസുമാരായ എസ് കെ കൗൾ, എ അമാനുള്ള എന്നിവരുടെ ബെഞ്ച് ഇ ഡി-ക്കെതിരായ പരാമര്‍ശം നടത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാല്‍, മദ്യ വിതരണത്തിലെ ക്രമക്കേട് അന്വേഷിക്കുക മാത്രമാണ് ഇ ഡി ചെയ്തതെന്നും മറിച്ചുള്ളവയെല്ലാം വെറും ആരോപണങ്ങള്‍ മാത്രമാണെന്നും ഇ ഡി-ക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു കോടതിയെ അറിയിച്ചു.