പാറ്റ്‌ന: ബിഹാറില്‍ ഹിന്ദുരാഷ്ട്രത്തിന്റെ തീ ആളിക്കത്തിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. സംസ്ഥാനത്ത് ഹിന്ദുരാഷ്ട്രത്തിന്റെ തീ ആളിക്കത്തിക്കുമെന്ന് സ്വയം പ്രഖ്യാപിത ആള്‍ദൈവം ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനെതിരെയാണ് നിതീഷ് കുമാറിന്റെ പ്രതികരണം. ഹിന്ദുരാഷ്ട്രത്തെക്കുറിച്ച് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ ഇന്ത്യയ്ക്ക് സ്വന്തമായി ഭരണഘടന നിലവില്‍വന്ന കാലത്ത് ജനിച്ചവരല്ലെന്നും ഇന്ത്യയില്‍ എല്ലാവര്‍ക്കും ഏത് ദൈവത്തെയും ആരാധിക്കാനുളള അവകാശമുണ്ടെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
'രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം നമുക്ക് സ്വന്തമായി ഭരണഘടന നിലവില്‍വന്നു. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ സ്വാതന്ത്ര്യസമര കാലത്ത് ജനിച്ചവരാണോ? ഇങ്ങനെയൊക്കെ പറയേണ്ടതിന്റെ ആവശ്യകത എന്താണ്? നിങ്ങള്‍ക്കിഷ്ടമുളള ഏത് മതത്തെയും പിന്തുടരുക. എന്നാല്‍ മറ്റുളളവരുടെ വിശ്വാസത്തില്‍ ഇടപെടരുത്. സംസ്ഥാന സര്‍ക്കാര്‍ ആരുടെയും വിശ്വാസത്തില്‍ ഇടപെടില്ല. എല്ലാവര്‍ക്കും അവര്‍ക്കിഷ്ടമുളള രീതിയില്‍ ആരാധിക്കാനുളള അവകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും'- നിതീഷ് കുമാര്‍ പറഞ്ഞു.
ധീരേന്ദ്രശാസ്ത്രിയുടെ പരാമര്‍ശത്തിനെതിരെ ലാലു പ്രസാദ് യാദവും മകന്‍ തേജ് പ്രതാപ് യാദവും രംഗത്തെത്തിയിരുന്നു. ആരാണ് ഈ ബാബ ഭാഗേശ്വര്‍? അയാളൊക്കെ ബാബ തന്നെയാണോ? എന്നാണ് ലാലു പ്രസാദ് യാദവ് ചോദിച്ചത്. ഇങ്ങനൊരു ബാബയെ തനിക്ക് അറിയില്ലെന്നും ബിഹാറികളെ അധിക്ഷേപിക്കുകയും രാജ്യത്തെ വിഭജിക്കുകയുമാണ് അയാളുടെ ശ്രമമെന്നുമാണ് തേജ് പ്രതാപ് യാദവ് പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പാറ്റ്‌നയില്‍ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു ധീരേന്ദ്ര ശാസ്ത്രിയുടെ വിവാദ പരാമര്‍ശം. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും ഹിന്ദുരാഷ്ട്രത്തെക്കുറിച്ച് ബിഹാറിലെ ജനങ്ങളെ ബോധവത്കരിക്കാനാണ് താനെത്തിയതെന്നുമാണ് ഇയാള്‍ പറഞ്ഞത്. 'ബിഹാറിലെ ജനസംഖ്യ ഏകദേശം പതിമൂന്ന് കോടിക്ക് അടുത്താണ്. നിങ്ങള്‍ ഇവിടെനിന്ന് പോകുമ്പോള്‍ ഹനുമാന്‍ പതാകകള്‍ സ്ഥാപിക്കണം. ബിഹാറിലെ അഞ്ചുകോടി ജനങ്ങള്‍ ഇതുചെയ്താല്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാന്‍ സാധിക്കും'- എന്നും ധീരേന്ദ്ര ശാസ്ത്രി പറഞ്ഞിരുന്നു.