മുംബൈ: നടന്‍ ഷാറൂഖ് ഖാനുമായി മുംബൈ മുൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മേധാവി സമീര്‍ വാങ്കഡെ നടത്തിയ ചാറ്റ് ചട്ടലംഘനമാണെന്ന് എന്‍ സി ബി. ആര്യൻ ഖാനെ ലഹരിക്കേസിൽനിന്ന് ഒഴിവാക്കാൻ 25 കോടി ആവശ്യപ്പെട്ടെന്ന കേസിൽ തന്‍റെ ഭാഗം ന്യായികരിക്കാന്‍ സമീര്‍ വാങ്കഡെയാണ് കോടതിയില്‍ ഈ ചാറ്റുകള്‍ ഹാജരാക്കിയത്. എന്നാൽ കേസിലെ പ്രതികളുടെ കുടുംബവുമായി ഇത്തരത്തിൽ ബന്ധപ്പെടാൻ അന്വേഷണ ഉദ്യോഗസ്ഥന് അധികാരമില്ലെന്നും സമീര്‍ വാങ്കഡെ ഷാറൂഖ് ഖാനുമായി ആശയവിനിമയം നടത്തിയ കാര്യം മേല്‍ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടില്ലെന്നും എന്‍ സി ബി വ്യക്തമാക്കി.
ദയവായി ആര്യന്‍ ഖാനെ ജയിലിലേക്ക് അയക്കരുതെന്നും ചിലരുടെ താത്പര്യങ്ങള്‍ കാരണം അവന്‍ ഇല്ലാതാകുമെന്നുമെന്നും ഷാറൂഖ് ഖാന്‍ സമീര്‍ വാങ്കഡെയ്ക്ക് അയച്ച മെസേജില്‍ ആവശ്യപ്പെട്ടിരുന്നു. ആര്യന്‍ ഖാനെ ജയിലിലേക്ക് അയച്ചാല്‍ അവന്‍ തകര്‍ന്നു പോകും. തന്നോടും കുടുംബത്തോടും ദയയുണ്ടാകണം. ലോകത്തെ ഏറ്റവും മോശം സ്ഥലത്തേക്ക് അവനെ അയക്കരുത്. ഇപ്പോള്‍ തന്നെ അവന്‍ വളരെയധികം മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഒരു കൊടും കുറ്റവാളിയെപ്പോലെ അവനെ ജയിലിലേക്ക് അയക്കരുത്. ഒരു പിതാവെന്ന നിലയില്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്' എന്നാണ് ഷാറൂഖ് ഖാന്‍ അയച്ച മെസേജില്‍ പറഞ്ഞത്.
ഷാരൂഖിന്റെ നീണ്ട സന്ദേശങ്ങള്‍ക്ക് വളരേ ചുരുങ്ങിയ വാക്കുകളിലാണ് വാങ്കഡെ മറുപടി നല്‍കിയത്. നല്ലൊരു മനുഷ്യനെന്ന നിലയില്‍ എനിക്ക് താങ്കളെ അറിയാം. നമുക്ക് നല്ലതിനുവേണ്ടി ആശിക്കാമെന്നാണ് സമീര്‍ വാങ്കഡെ മറുപടിയായി അയച്ചത്. ഈ ചാറ്റുകളുമായി ബന്ധപ്പെട്ട തെളിവുകളാണ് വാങ്കഡെ ബോംബെ ഹൈക്കോടതിയിൽ ഹാജരാക്കിയത്. ആര്യൻ ഖാനെ മയക്കുമരുന്ന് കേസിൽ കുടുക്കാതിരിക്കാൻ ഷാരൂഖ് ഖാനിൽ നിന്ന് 25 കോടി രൂപ തട്ടിയെടുക്കാൻ സമീര്‍ വാങ്കഡെ ശ്രമിച്ചുവെന്ന് സി ബി ഐയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് 2021ൽ ആര്യൻ ഖാൻ അറസ്റ്റിലായത് മുതലുള്ള ചാറ്റുകള്‍ വാങ്കഡെ പുറത്തുവിട്ടത്.