അഹമ്മദാബാദ്: രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിന് തന്നെ നാണക്കേടായി ഗുജറാത്ത്. ഈ വർഷത്തെ 10ാം ക്ലാസ് പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ സംസ്ഥാനത്തെ 157 സ്കൂളുകളില്‍ ഒരു വിദ്യാര്‍ത്ഥി പോലും വിജയിച്ചില്ല. 1084 സ്‌കൂളുകളിലാകട്ടെ, 30 ശതമാനത്തിൽ താഴെ മാത്രമാണ് വിജയശതമാനം. ഗുജറാത്ത് ബോർഡിന്റെ പത്താം ക്ലാസിലെ മൊത്തം വിജയശതമാനം 64.62 ശതമാനമാണ്. സംസ്ഥാനത്തെ 3,743 സ്കൂളിൽ അൻപത് ശതമാനത്തിൽ താഴെ മാത്രമാണ് വിജയശതമാനം.
അതേസമയം, വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്, 2022 മാർച്ചിൽ നടന്ന പരീക്ഷയിൽ 121 സ്കൂളുകൾക്ക് പൂജ്യം ശതമാനമായിരുന്നു വിജയം. 2023 മാർച്ചിൽ നടന്ന പരീക്ഷയിൽ വിജയശതമാനം പൂജ്യം രേഖപ്പെടുത്തിയ സ്കൂളുകളുടെ എണ്ണം വർധിച്ചിരിക്കുകയാണ്. 2023 മാർച്ച് 14 മുതൽ 28 വരെയാണ് സംസ്ഥാനത്ത് പരീക്ഷ നടന്നത്.