തൃശ്ശൂര്‍: യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിൽ സിപിഎമ്മിനെ ട്രോളി നടന്‍ രമേഷ് പിഷാരടി നടത്തിയ പ്രസംഗം സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തുടങ്ങിയവരെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് രമേശ് പിഷാരടി പ്രസംഗിച്ചത്. നടന്‍റെ പ്രസംഗം നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു.
വലിയ നേതാക്കള്‍ സംസാരിച്ച് കഴിഞ്ഞതിന് ശേഷം എന്നെ പ്രസംഗിക്കാന്‍ വിളിച്ചപ്പോള്‍ എനിക്ക് ഒന്നും പറയാനുണ്ടാകില്ലെന്ന് അറിഞ്ഞിട്ടും നിങ്ങള്‍ കൈയ്യടിച്ചതില്‍ വളരെ സന്തോഷമുണ്ട്. കാരണം ഈ കയ്യടി വളരെ ജെനുവിനാണ്. നിങ്ങള്‍ എല്ലാവരും ഈ പരിപാടി നടക്കുന്നുണ്ടെന്ന് അറിഞ്ഞ് സ്വന്തം ചെലവില്‍ ഇവിടെയെത്തിവരാണ്. അല്ലാതെ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ പേടിപ്പിച്ച് കൊണ്ടുവന്ന ആള്‍ക്കാരല്ല എന്നുള്ള ഉത്തമ ബോധ്യം എനിക്കുണ്ട്. ഞാനും കമലഹാസനും ഒരുപോലെ പ്രവര്‍ത്തിച്ചത് ജോഡോ യാത്രയുടെ കാര്യത്തിലാണ്. ഞാനും അദ്ദേഹവും മാത്രമാണ് സധൈര്യം സിനിമാ മേഖലയില്‍ നിന്നും ജോഡോ യാത്രയില്‍ പങ്കെടുത്തത്. ബാക്കിയുള്ളവര്‍ക്കൊക്കെ ഇച്ചിരി പേടിയുണ്ടാകുമെന്ന് രമേശ് പിഷാരടി പറഞ്ഞു.
കോണ്‍ഗ്രസിന് അണികളുണ്ട്. കോണ്‍ഗ്രസിന് അംഗങ്ങളുണ്ട്. പക്ഷെ കോണ്‍ഗ്രസിന് അടിമകളില്ല. തമാശ പറയുന്നതിന് വലിയ വെല്ലുവിളി നേരിടുന്ന ഒരു കാലഘട്ടമാണിത്. കാരണം നമ്മുടെ എതിരെ വന്നുനില്‍ക്കുന്നത് വലിയ നേതാക്കളാണ്. ഒരു ഉദാഹരണത്തിന് ഞാന്‍ ഒരു സ്റ്റേജില്‍ കേറി തമാശ പറയാന്‍ തുടങ്ങി. എന്‍റെ ഒരു നല്ല തമാശ വരുന്നതിനുമുന്‍പ് ആകാശത്തുകൂടെ വിമാനം പറന്നുപോയി. ആ വിമാനം കണ്ടപ്പോള്‍ ആളുകള്‍ പൊട്ടി പൊട്ടി ചിരിക്കാന്‍ തുടങ്ങി. ആ വിമാനത്തില്‍ ഇന്‍ഡിഗോ എന്നാണ് എഴുതിയിരിക്കുന്നത്. ഞാന്‍ കൈകൊണ്ട് അത്ര പ്രധാനമല്ലാത്ത ആക്ഷന്‍ കാണിച്ച് ജനങ്ങളെ ഒന്ന് സമാധാനപ്പെടുത്തി. എന്നിട്ട് ഞാന്‍ പറഞ്ഞു നിങ്ങള്‍ എന്‍റെ മിമിക്രി കേള്‍ക്കണം. ഒരു ട്രയിനിന്‍റെ ശബ്ദം അനുകരിക്കാന്‍ പോവുകയാണ്. ട്രെയിന്‍ എന്ന് കേട്ടയുടനെ ഇവര്‍ വീണ്ടും ചിരിക്കാന്‍ തുടങ്ങി. ഞാന്‍ അവരോട് പറഞ്ഞു. നിങ്ങള്‍ ഇപ്പോള്‍ ചിരിക്കണ്ട. ഞാന്‍ ഒരു തമാശ പറയും. അപ്പം ചിരിച്ചാല്‍ മതി. അപ്പം എന്ന് കേട്ടപ്പാടെ ഇവര്‍ വീണ്ടും ചിരിക്കാന്‍ തുടങ്ങി. എന്തെങ്കിലും ഒന്ന് പറയാന്‍ പറ്റാത്ത സാഹചര്യമാണ് ഇപ്പൊഴുള്ളത്. എഐ ക്യാമറ ഉണ്ടാക്കിയ പ്രശ്‌നങ്ങൾ കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ തമ്മിലില്ല. നിയമസഭയിലെ കമ്പ്യൂട്ടർ വരെ എടുത്തു കളയുന്നവർക്ക് കമ്പ്യൂട്ടറിനോടുള്ള വിരോധം തീർന്നിട്ടില്ലെന്നും രമേശ് പിഷാരടി കൂട്ടിച്ചേര്‍ത്തു.