അബുദാബി: സുദീപ്‌തോ സെന്‍ ചിത്രം ദി കേരളാ സ്‌റ്റോറിക്കെതിരെ വിമര്‍ശനവുമായി നടന്‍ കമല്‍ ഹാസന്‍. കേരളാ സ്‌റ്റോറി ഒരു പ്രൊപ്പഗാണ്ട ചിത്രമാണെന്നും നുണ പറഞ്ഞ് വിദ്വേഷം പ്രചരിപ്പിക്കുകയാണ് സിനിമയുടെ ലക്ഷ്യമെന്നും കമല്‍ ഹാസന്‍ പറഞ്ഞു. അബുദാബിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഞാന്‍ ഈ സിനിമയ്‌ക്കെതിരാണ് എന്ന് മുന്‍പും നിങ്ങളോട് പറഞ്ഞിട്ടുണ്ട്. ഈ സിനിമയെ ഞാന്‍ എതിര്‍ക്കുന്നു. കേരളാ സ്റ്റോറി പ്രൊപ്പഗാണ്ട സിനിമയാണ്. വെറുതെ 'ഒരു യഥാര്‍ത്ഥ കഥ' എന്ന് ടാഗ് ലൈനില്‍ എഴുതിയാല്‍ മാത്രം പോരാ. അത് ശരിക്കും സത്യമായിരിക്കണം. എന്നാല്‍ ഇവിടെ സത്യത്തിന്റെ ചെറുകണിക പോലുമില്ല'-കമല്‍ ഹാസന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേരളത്തില്‍നിന്ന് 32000 സ്ത്രീകളെ മതംമാറ്റി വിവാഹം കഴിച്ച് ഐസിസില്‍ ചേര്‍ത്തു എന്ന ഗുരുതര ആരോപണവുമായാണ് ചിത്രത്തിന്റെ ട്രെയിലര്‍ എത്തിയത്. ചിത്രത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. തുടര്‍ന്ന് 32000 എന്നത് മൂന്ന് എന്നാക്കി മാറ്റാന്‍ അണിയറപ്രവര്‍ത്തകര്‍ നിര്‍ബന്ധിതരായി. മെയ് അഞ്ചിന് റിലീസായ ചിത്രം ഇരുന്നൂറ് കോടി ക്ലബില്‍ ഇടംനേടിയെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം വിപുല്‍ ഷായാണ് നിര്‍മ്മിച്ചത്. അദാ ശര്‍മ്മ, യോഗിത ബിഹ്ലാനി, സോണിയാ ബലാനി, സിദ്ധി ഇതാദി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.