ഡല്‍ഹി: പാര്‍ലമെന്‍റ് മാര്‍ച്ചിനിടയില്‍ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത ഗുസ്തി താരങ്ങളുടെ വ്യാജ ചിത്രം പ്രചരിപ്പിച്ച് സംഘപരിവര്‍ ഐ ടി സെല്‍. അറസ്റ്റ് ചെയ്ത് പൊലീസ് വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടയില്‍ സംഗീത ഫോഗട്ടും വിനേഷ് ഫോഗട്ടും ചിരിക്കുന്ന ചിത്രമാണ് സംഘപരിവര്‍ അനുകൂലികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. എന്നാല്‍ ഇത് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി യഥാർഥ ചിത്രവുമായി സമരത്തിന് നേതൃത്വം നല്‍കുന്ന ഗുസ്തി താരങ്ങളില്‍ ഒരാളായ ബജ്റംഗ് പുനിയ രംഗത്തെത്തി. ഇത് വ്യാജ പ്രചാരണമാണെന്നും ഇത്തരം അധിക്ഷേപകരമായ വാര്‍ത്തകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ബജ്റംഗ് പുനിയ പറഞ്ഞു.
ചിത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്റ്റ്വെയർ ഉപയോഗിച്ച് നിർമിച്ചതാണെന്ന വിമര്‍ശനം സാമൂഹിക മാധ്യമങ്ങളില്‍ അടക്കം ഇപ്പോള്‍ ഉയര്‍ന്നുവരുന്നുണ്ട്. കഴിഞ്ഞ ദിവസം ജന്തര്‍ മന്തറില്‍ നിന്ന് പാർലമെന്‍റിലേക്ക് മാർച്ച് നടത്താനുള്ള താരങ്ങളുടെ നീക്കം പൊലീസ് തടഞ്ഞിരുന്നു. ഇതിനെതുടര്‍ന്ന് തലസ്ഥാനത്ത് സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. തുടർന്ന് താരങ്ങളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സമര വേദിയായിരുന്ന ജന്തര്‍ മന്തറിലെ ടെന്റുകൾ പൊളിച്ചുമാറ്റിയ പൊലീസ് താരങ്ങളുടെ കിടക്കകള്‍ മറ്റും നീക്കം ചെയ്യുകയും ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷനെതിരെ ലൈംഗിക ചൂഷണ പരാതി നല്‍കിയത്. പരാതി നല്‍കിയിട്ടും പൊലീസ് ഇയാള്‍ക്കെതിരെ യാതൊരു നടപടിയും എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഗുസ്തി താരങ്ങള്‍ സമരം ആരംഭിച്ചത്. ഒളിംപിക്‌സ് ജേതാക്കളായ ബജ്‌റംഗ് പൂനിയ, സാക്ഷി മാലിക്, ലോക ചാമ്പ്യന്‍ഷിപ്പ് ജേതാവ് വിനേഷ് ഫോഗട്ട് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരം ചെയ്യുന്നത്.