ഭുവനേശ്വര്‍: രാജ്യത്തെ നടുക്കിയ ഒഡിഷ ട്രെയിന്‍ അപകടത്തില്‍ മരണസംഖ്യ ഉയരുന്നു. അപകടത്തില്‍ 233പേര്‍ മരണപ്പെട്ടു. 900 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിരവധിപ്പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജീ ബലാസൂറിലേക്ക് അഞ്ച് രക്ഷാ സംഘത്തെ അയച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഒഡിഷ മുഖ്യമന്ത്രിയുമായി സംസാരിച്ചു. അപകടത്തില്‍ കേന്ദ്രറെയില്‍വേ മന്ത്രി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.
ഇന്നലെ രാത്രി 7 മണിയോടെയാണ് അപകടം നടന്നത്. ഒരേസമയം മൂന്ന് ട്രെയിനുകള്‍ അപകടത്തില്‍പ്പെട്ടതാണ് വലിയ ദുരന്തത്തിന് വഴിയൊരുക്കിയത്. ഷാലിമാര്‍ -ചെന്നൈ കോറമാണ്ഡല്‍ എക്സ്പ്രസ്, യശ്വന്ത് പൂര്‍ ഹൗറ എക്സ്പ്രസ്, എന്നീ ട്രെയിനുകള്‍ക്കൊപ്പം ഒരു ചരക്ക് ട്രെയിനുമാണ് അപകടത്തില്‍പ്പെട്ടത്. ഷാലിമറിൽനിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊൽക്കത്ത – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസാണ് ആദ്യം ഗുഡ്സ് ട്രെയിനിലിടിച്ചത്. അപകടത്തിനു പിന്നാലെ കോറമണ്ഡൽ എക്സ്പ്രസിന്റെ 15 ബോഗികൾ പാളം തെറ്റിയിരുന്നു. പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെയെത്തിയ ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയതോടെയാണ് ദുരന്തത്തിന്റെ തീവ്രത വർധിച്ചത്.
രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ എന്‍ ഡി ആര്‍ എഫ് സംഘം ഒഡിഷയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. തൃശൂര്‍ സ്വദേശികളായ 4 പേര്‍ക്കും അപകടത്തില്‍ പരിക്കുപറ്റിയിട്ടുണ്ട്. ഇവരുടെ നിലഗുരുതരമല്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.