തമിഴ്നാട്ടിൽ നാട്ടിലിറങ്ങി ഭീതിപരത്തിയ 'അരിക്കൊമ്പന്‍' എന്നറിയപ്പെടുന്ന ആനയെ മയക്കുവെടിവെച്ചു പിടിച്ചു. ഇന്ന് പുലർച്ചെ തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വച്ചാണ് തമിഴ്നാട് വനം വകുപ്പിലെ വിദഗ്ധ സംഘം ആനയെ മയക്കുവെടിവെച്ചത്. ആനയെ തിരുനെൽവേലി ജില്ലയിലെ പാപനാശം കാരയാർ അണക്കെട്ടിലെ വനമേഖലയിലേക്ക് തുറന്നുവിടാനാണ് വനം വകുപ്പ് തീരുമാനിച്ചിട്ടുള്ളത്.
കഴിഞ്ഞ കുറേയെറെ ദിവസങ്ങളായി ഷണ്മുഖ നദി തീരത്തെ വനമേഖലയിലൂടെ സഞ്ചരിക്കുകയായിരുന്നു അരികൊമ്പൻ. ആറ് ദിവസമായി ജനവാസ മേഖലയിലേക്ക് ഇറങ്ങിയിരുന്നില്ല. ഇന്ന് പുലർച്ചെയോടെയാണ് ആന ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. ആനയെ 24 മണിക്കൂറും നിരീക്ഷിക്കുന്ന 85 പേരടങ്ങുന്ന തമിഴ്നാട് സംഘത്തിന്റെ ശ്രദ്ധയിൽ ഇത് പെടുകയും ആനയെ മയക്കുവെടി വെക്കുകയുമായിരുന്നു. അരിക്കൊമ്പൻ ജനവാസമേഖലയിലേക്ക് ഇറങ്ങാൻ സാധ്യതയുള്ളതിനാൽ കമ്പം, പുതുപ്പെട്ടി, കെ കെ പെട്ടി, ഗൂഡല്ലൂർ എന്നീ മുനിസിപ്പാലിറ്റികളിൽ നേരത്തെ നിരോധനാജ്ഞയുണ്ട്.
ഇടുക്കിയിൽ നിന്ന് മയക്കുവെടിവെച്ച് നാടുകടത്തിയ ആനയാണ് അരിക്കൊമ്പന്‍. കമ്പത്ത് ജനവാസമേഖലയില്‍ ഇറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചതോടെയാണ് അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാന്‍ തമിഴ്നാട് വനംവകുപ്പ് ഉത്തരവിറക്കിയത്.