അമല്‍ജ്യോതി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി നടിയും അവതാരകയുമായ ജുവല്‍ മേരി. അടിച്ചേല്‍പ്പിക്കപ്പെട്ട മോറല്‍ സ്‌ക്രൂട്ടണിയുടെ പേരിലാണ് ശ്രദ്ധ മരണപ്പെട്ടതെന്നും ഇത്തരം ക്രൂരതകളെ അച്ചടക്കമെന്ന പേരിട്ട് അലങ്കരിക്കരുതെന്നും ജുവല്‍ മേരി പറഞ്ഞു. ഇനിയെങ്കിലും ഡിസിപ്ലിനറി ആക്ഷന്റെ പേരില്‍ കുട്ടികളെ ഉപദ്രവിക്കരുതെന്നും ശ്രദ്ധയ്ക്കുവേണ്ടി നിലകൊളളുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണെന്നും ജുവല്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് നടി വിദ്യാര്‍ത്ഥിസമരത്തെ പിന്തുണച്ചത്. സ്വാശ്രയ കോളേജില്‍ നഴ്‌സിംഗിന് പഠിക്കുന്ന കാലത്ത് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങളെക്കുറിച്ചും നടി തുറന്നുപറഞ്ഞു.
ജുവല്‍ മേരിയുടെ വാക്കുകള്‍:
പതിനഞ്ചുവര്‍ഷം മുന്‍പ് 5 ലക്ഷം രൂപ ലോണെടുത്ത് ഒരു സ്വാശ്രജ മാനേജ്‌മെന്റ് കോളേജിന്റെ കീഴില്‍ നഴ്‌സിംഗ് പഠിച്ച വിദ്യാര്‍ത്ഥിയാണ് ഞാന്‍. കുറച്ച് സൗഹൃദങ്ങളൊഴിച്ചാല്‍ ഓര്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്ന, ജീവിതത്തെ മോട്ടിവേറ്റ് ചെയ്യുന്ന, ജീവിതം പഠിപ്പിക്കുന്ന വലിയ പാഠങ്ങളോ നല്ല അനുഭവങ്ങളോ ഒന്നും ആ സ്ഥലത്തുനിന്ന് ഉണ്ടായിട്ടില്ല. പല തരത്തിലുളള മുദ്രകളും പേരുകളും അപമാനങ്ങളും ഏറ്റുവാങ്ങി വളരെയധികം കഷ്ടപ്പെട്ട് നരകിച്ച് പഠിച്ചുതീര്‍ത്ത നാലുവര്‍ഷങ്ങളാണത്.
ഒരു ഞായറാഴ്ച്ച പകല്‍ ഹോസ്റ്റലില്‍ ഞാനും സുഹൃത്തുക്കളും കട്ടിലില്‍ കിടന്ന് മാഗസില്‍ വായിക്കുകയായിരുന്നു. അതിലെ നടന്നുപോയ ഒരു കന്യാസ്ത്രീക്ക് പെട്ടെന്ന് അങ്ങ് തോന്നി ഞങ്ങള്‍ സ്വവര്‍ഗാനുരാഗികളാണെന്ന്. അന്ന് 19 വയസുണ്ടായിരുന്ന എനിക്ക് അതിന്റെ അര്‍ത്ഥംപോലും അറിയില്ലായിരുന്നു. സ്വവര്‍ഗാനുരാഗം എന്ന ക്രിമിനല്‍ ഒഫെന്‍സ് ഞങ്ങളുടെ തലയില്‍വെച്ചുകെട്ടി ഞങ്ങളെ പ്രിന്‍സിപ്പാളിന്റെ ഓഫീസിലേക്ക് കൊണ്ടുപോയി. സെക്ഷ്വലി ഇമ്മോറലായി പെരുമാറി എന്ന ആരോപണം ഞങ്ങള്‍ക്കെതിരെ വന്നു. കേട്ടാലറയ്ക്കുന്ന തരത്തില്‍ മലയാളത്തില്‍ ഞങ്ങളോട് ലൈംഗികച്ചുവയോടെ പല അപമാന വാക്കുകള്‍ അവര്‍ വര്‍ഷിച്ചുകൊണ്ടിരുന്നു.
അങ്ങനെ നിരവധി സംഭവങ്ങളുണ്ടായി. കളളി, ഇവിള്‍ സ്പിരിറ്റ്, പറഞ്ഞാല്‍ കേള്‍ക്കാത്തവള്‍, ദുസ്വഭാവമുളളവള്‍, മാനസിക പ്രശ്‌നമുളളവള്‍ എന്തൊക്കെ പേരുകള്‍ കേട്ടു. അങ്ങേയറ്റം സഹിച്ചാലും ക്ഷമിച്ചാലും നമ്മളെ ഞെക്കിപ്പിഴിഞ്ഞ് ഇവര്‍ പറയുന്ന വരയ്ക്കപ്പുറത്തേക്കോ ഇപ്പുറത്തേക്കോ ചിന്തിക്കാന്‍ ശേഷിയില്ലാത്ത മനുഷ്യരാക്കി വളര്‍ത്തിയെടുത്തുക മാത്രമാണ് അവിടെ സംഭവിക്കുന്നത്. ജനാധിപത്യം എന്ന വാക്ക് പുറത്തുപേക്ഷിച്ചാണ് നമ്മള്‍ അകത്തേക്ക് കയറുന്നത്. ആ നാലുവര്‍ഷംകൊണ്ട് ആങ്‌സൈറ്റി പ്രശ്‌നവും ആത്മഹത്യാ പ്രവണതയുമുണ്ടായി.
ഇപ്പോള്‍ അതുപോലുളള അതിക്രൂരമായ ഹരാസ്‌മെന്റ് കൊണ്ട് ശ്രദ്ധ എന്ന പെണ്‍കുട്ടി മരണപ്പെട്ടു. കുറച്ചുകാലം കഴിഞ്ഞ് ജോലിയൊക്കെ കിട്ടി പാറിപ്പറന്ന് നടക്കേണ്ട കുട്ടിയാണ്. അടിച്ചേല്‍പ്പിക്കപ്പെടുന്ന മോറല്‍ സ്‌ക്രൂട്ടണിയുടെ പേരിലാണ് ശ്രദ്ധ മരണപ്പെട്ടത്. കുട്ടികളെ പഠിപ്പിക്കാന്‍ വിടുമ്പോള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. കോളേജില്‍ നിങ്ങള്‍ പണംകൊടുത്ത് കുട്ടിയെ പഠിപ്പിക്കാനാണ് വിടുന്നത്. അതില്‍ക്കൂടുതല്‍ ഭയഭക്തി ബഹുമാനത്തിന്റെ ആവശ്യമൊന്നുമില്ല. ആരാണ് നിങ്ങളുടെ കുട്ടികളുടെ ലൈഫിന്റെ മൊറാലിറ്റി ഡിക്‌റ്റേറ്റ് ചെയ്യാന്‍ മറ്റുളളവര്‍ക്ക് അനുവാദം കൊടുത്തത്? അത് നിങ്ങള്‍ തന്നെയാണ്. ഇത്തരം ക്രൂരതകളെ ഇനിയെങ്കിലും അച്ചടക്കമെന്ന പേരുകൊണ്ട് അലങ്കരിക്കാതിരിക്കട്ടെ. ശ്രദ്ധയ്ക്കുവേണ്ടി നിലകൊളളുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഫുള്‍ സപ്പോര്‍ട്ട്. ഇനിയെങ്കിലും ഡിസിപ്ലിനറി ആക്ഷന്റെ പേരില്‍ കുട്ടികളെ ഹരാസ് ചെയ്യാതിരിക്കട്ടെ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക