കണ്ണൂര്‍: എറണാകുളം മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കിയ കെ വിദ്യ എസ് എഫ് ഐ നേതാവല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. പാര്‍ട്ടിയില്‍നിന്നും അവര്‍ക്ക് ഒരു തരത്തിലുളള പിന്തുണയും നല്‍കിയിട്ടില്ലെന്നും വിദ്യ എസ് എഫ് ഐയുടെ ഭാരവാഹിയായിരുന്നില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. മഹാരാജാസില്‍ നടന്നത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണെന്നും സര്‍ക്കാര്‍ ഒരിക്കലും കുറ്റവാളികളെ ന്യായീകരിക്കില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'വിദ്യ എസ് എഫ് ഐയുടെ ഭാരവാഹിയായിരുന്നില്ല. എസ് എഫ് ഐയുടെ നേതാക്കള്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണ്. എസ് എഫ് ഐ വിരോധം നല്ലതുതന്നെ. എന്നാല്‍ അതുകൊണ്ട് ഈ പുരോഗമന പ്രസ്ഥാനത്തെ തകര്‍ക്കാനും നശിപ്പിക്കാനും പരിശ്രമിക്കരുത്. പാര്‍ട്ടിയില്‍നിന്ന് അവര്‍ക്ക് ഒരു തരത്തിലുളള പിന്തുണയുമില്ല. ഒരു കുട്ടി തെറ്റായ നിലപാട് സ്വീകരിച്ചാല്‍ അതിനെ എല്ലാവരും കൂടി എതിര്‍ക്കുകയല്ലേ വേണ്ടത്? തെറ്റുകളെ അപലപിക്കുകയും നിരുത്സാഹപ്പെടുത്തുകയും വേണം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശരിയായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഒരു കുറ്റവാളിയെയും സര്‍ക്കാരോ എസ് എഫ് ഐയോ സംരക്ഷിക്കില്ല'- ഇപി ജയരാജന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, അട്ടപ്പാടി ആര്‍ജിഎം ഗവ. കോളേജിലെ മലയാളം വിഭാഗം ഗസ്റ്റ് ലക്ചറര്‍ നിയമനത്തിനായി താന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്ന് കെ വിദ്യ പറഞ്ഞു. സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി പോലെ ഒന്ന് മാധ്യമങ്ങളില്‍ കണ്ട അറിവ് മാത്രമാണ് തനിക്കുളളതെന്നും എന്താണ് സംഭവിച്ചതെന്ന് താനും അന്വേഷിക്കുകയാണെന്നും വിദ്യ കൂട്ടിച്ചേർത്തു.