പാലക്കാട്: വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണത്തില്‍ എസ് എഫ് ഐ നേതാവ് കെ വിദ്യക്കെതിരെ അട്ടപ്പാടി കോളേജ് പ്രിന്‍സിപ്പല്‍ പരാതി നല്‍കി. ഈ മാസം രണ്ടിന് വിദ്യ അഭിമുഖത്തിനാായി ഹാജരാക്കിയ രേഖ വ്യാജമെന്ന് പ്രിന്‍സിപ്പല്‍ ലാലിമോള്‍ വര്‍ഗീസ് അഗളി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
മഹാരാജാസ് കോളേജിൽ 2018 മുതൽ 2021 വരെ താത്കാലിക അധ്യാപികയായിരുന്നു എന്ന വ്യാജ രേഖയാണ് വിദ്യ താത്കാലിക അധ്യാപക നിയമനത്തിനായി പാലക്കാട് അട്ടപ്പാടി ഗവ കോളജില്‍ ഹാജരാക്കിയത്. മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്‍റെ ഒപ്പും സീലും സര്‍ട്ടിഫിക്കറ്റില്‍ ഉപയോഗിച്ചിരുന്നു. സംശയം തോന്നിയ പാലക്കാട് അട്ടപ്പാടി ഗവ കോളജിലെ അധ്യാപകർ മഹാരാജാസ് കോളേജിൽ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.
അതേസമയം, കെ വിദ്യയ്ക്ക് എതിരായ വ്യാജരേഖ കേസിന്റെ ഫയലുകൾ അഗളി പൊലീസ് സ്റ്റേഷനിലേക്ക് കൊടുത്തു വിട്ടു. എറണാകുളം സെൻട്രൽ പൊലീസിന്റെ കൈവശമുള്ള രേഖകളും എഫ്ഐആറും അടക്കമാണ് കൈമാറുന്നത്. വ്യാജ രേഖകൾ സമർപ്പിച്ചിരിക്കുന്ന അട്ടപ്പാടി ഗവൺമെൻറ് കോളജ് അഗളി പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ ആണ് നടപടി.
ഗസ്റ്റ് ലക്ചറർ നിയമനത്തിന് മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ രേഖയുണ്ടാക്കിയ കേസില്‍ കെ വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കഴിഞ്ഞ ദിവസം കേസ് എടുത്തിരുന്നു. ഐ പി സി 465, 468, 471 തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. ഏഴുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. വ്യാജരേഖ ചമയ്ക്കല്‍ ഗുരുതരമായ കുറ്റമാണെന്നതിനാല്‍ വിദ്യയെ അറസ്റ്റ് ചെയ്‌തേക്കും എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആരാണ് വ്യാജരേഖ നിര്‍മിച്ചത് എന്നതടക്കമുള്ള കാര്യങ്ങളെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തും.