ചെന്നൈ: ദളിത് യുവാവിന് പ്രവേശനം നിഷേധിച്ച ക്ഷേത്രം താൽക്കാലികമായി പൂട്ടി തമിഴ്‌നാട് റവന്യൂ വകുപ്പ്. കരൂർ ജില്ലയിലെ വീരണംപട്ടിയിലുളള ശ്രീകാളിയമ്മൻ ക്ഷേത്രമാണ് റവന്യൂ വകുപ്പ് സീൽചെയ്ത് പൂട്ടിയത്. ജൂൺ ഏഴിന് പ്രാർത്ഥിക്കാനായി ക്ഷേത്രത്തിലെത്തിയ പറയർ വിഭാഗക്കാരനായ ശക്തിവേലിനെ ഊരാളി ഗൗണ്ടർ വിഭാഗക്കാരനായ മാണിക്കം എന്നയാൾ വലിച്ചിഴച്ച് ക്ഷേത്രത്തിന് പുറത്താക്കിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. തുടർന്ന് ശക്തിവേൽ താൻ ജാതിവിവേചനം നേരിട്ടെന്നും ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കുന്നില്ലെന്നും ചൂണ്ടിക്കാണിച്ച് പൊലീസിനെയും ജില്ലാ ഭരണകൂടത്തെയും സമീപിച്ചു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കടവൂർ റവന്യൂ ഡിവിഷൻ ഓഫീസർ മുനിരാജും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഗൗണ്ടർമാരുമായി ചർച്ച നടത്തിയെങ്കിലും പ്രശ്‌നപരിഹാരമായില്ല.
ദളിതർ പ്രവേശിക്കുന്നത് തടയാനായി ഊരാളി ഗൗണ്ടർമാർ ക്ഷേത്രം അടച്ചുപൂട്ടി. എന്നാൽ ഇവർ അധികൃതരെ അറിയിക്കാതെ ക്ഷേത്രത്തിൽ ഘോഷയാത്ര നടത്തുകയും ദളിതർ പരിപാടിയിൽ പങ്കുചേരാൻ ശ്രമിച്ചപ്പോൾ അതിൽപ്രതിഷേധിച്ച് റോഡ് ഉപരോധിക്കുകയും ചെയ്തു. ഇതുവരെ പറയന്മാരെ ക്ഷേത്രത്തിനകത്ത് കയറ്റിയിട്ടില്ലെന്നും അത് തുടരാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നുമാണ് ഗൗണ്ടർമാർ പറഞ്ഞത്. എന്നാൽ ദളിതർക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ക്ഷേത്രകാര്യങ്ങൾ ഹിന്ദു റിലീജിയൻ ആൻഡ് എൻഡോവ്‌മെന്റിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരുമെന്നും അധികൃതർ ഊരാളി ഗൗണ്ടർമാരെ അറിയിച്ചു. തുടർന്ന് പ്രദേശത്തെ സംഘർഷാവസ്ഥ അവസാനിപ്പിക്കാനാണ് ക്ഷേത്രം താൽക്കാലികമായി പൂട്ടിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അടുത്തിടെ വില്ലുപുരം ജില്ലയിലെ ധർമ്മരാജ ദ്രൗപതിയമ്മൻ ക്ഷേത്രവും റവന്യൂവകുപ്പ് പൂട്ടിയിരുന്നു. പ്രദേശത്തെ വണ്ണിയാർ സമുദായക്കാരും ദളിതരും തമ്മിൽ ഏറെ നാളായി ക്ഷേത്രപ്രവേശനം സംബന്ധിച്ച് നിലനിന്ന തർക്കത്തിൽ സമവായ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ക്ഷേത്രം സീൽ ചെയ്ത് പൂട്ടാൻ വില്ലുപുരം ജില്ലാ റവന്യൂ കമ്മീഷണർ ഉത്തരവിട്ടത്. ഏപ്രില്‍ ഏഴിന് ക്ഷേത്രത്തിലെത്തിയ ദളിത് വിഭാഗത്തില്‍പ്പെട്ടയാളെ വണ്ണിയാര്‍ വിഭാഗത്തില്‍പ്പെട്ടയാള്‍ ചോദ്യംചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ക്ഷേത്രത്തില്‍ പ്രവേശിച്ചയാളെ മേല്‍ജാതിക്കാർ മര്‍ദ്ദിക്കുകയും ജാതീയമായ അധിക്ഷേപം നടത്തുകയും ചെയ്തു. ഇതോടെയാണ് ദളിതരും വണ്ണിയാര്‍ സമുദായാംഗങ്ങളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. ഇരുവിഭാഗങ്ങളും തമ്മിലുളള സംഘര്‍ഷം അവസാനിപ്പിക്കാനായി ജില്ലാ കളക്ടര്‍ വി പളനിയുടെയും ആര്‍ഡിഒ രവിചന്ദ്രന്റെയും നേതൃത്വത്തില്‍ ഏഴുതവണ ചര്‍ച്ചകള്‍ നടന്നെങ്കിലും സമവായത്തിലെത്തിയില്ല. ഇതോടെയാണ് ക്ഷേത്രം പൂട്ടാന്‍ റവന്യൂവകുപ്പ് തീരുമാനിച്ചത്.