കോഴിക്കോട്: ഗസ്റ്റ് ലക്ചറര്‍ നിയമനത്തിനായി വ്യാജ എക്സ്പീരിയൻസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിലെ പ്രതിയായ മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍. അറസ്റ്റ് ചെയ്താൽ സ്ത്രീത്വത്തിന് എന്തെങ്കിലും സംഭവിക്കുമെന്ന് ഭയമുണ്ടോ എന്നാണ് എം എം ഹസന്‍ ചോദിച്ചത്. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്.
"പൊലീസ് അറസ്‌റ്റ് ചെയ്താൽ സ്ത്രീത്വത്തിന് എന്തെങ്കിലും സംഭവിക്കുമോ എന്ന് ഭയന്നിട്ടാകാം വ്യാജ രേഖ ചമച്ച കേസിലെ പ്രതി വിദ്യ മുൻകൂർ ജാമ്യ ഹർജി നൽകിയതെന്നും അതുകൊണ്ടാകാം അവിവാഹിതയായ തന്നെ അറസ്‌റ്റ് ചെയ്യരുതെന്ന് ഹർജിയിൽ അവര്‍ ആവശ്യപ്പെട്ടതെന്നും" ഹസൻ പറഞ്ഞു. കെഎസ്‌യു ഡിഡിഇ ഓഫീസ് മാർച്ച് ഉദ്‌ഘാടനം ചെയ്യുമ്പോഴായിരുന്നു ഹസന്റെ വിവാദ പ്രസംഗം.
താന്‍ ചെറുപ്പമാണെന്നും അറസ്റ്റ് ഭാവിയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് കെ വിദ്യ കോടതിയെ സമീപിച്ചത്. ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഇക്കാര്യം പറയുന്നത്. വ്യാജ രേഖ ചമച്ചിട്ടില്ലെന്നും നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഹർജിയിൽ പറയുന്നു.
അതേസമയം, ഒളിവിൽ കഴിയുന്ന വിദ്യക്കെതിരെ കെ എസ് യു പ്രവര്‍ത്തകര്‍ ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ചു. വിദ്യയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് വൈകുന്നതിൽ പ്രതിഷേധിച്ച് കണ്ണൂർ കലക്ടറേറ്റിന് മുന്നില്‍ ലുക്കൗട്ട് നോട്ടീസ് പതിച്ചത്.