ഡല്‍ഹി: കര്‍ഷക സമരകാലത്ത് ട്വിറ്റര്‍ പൂട്ടിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന മുന്‍ സിഇഒ ജാക്ക് ഡോര്‍സിയുടെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്. കേന്ദ്രസര്‍ക്കാര്‍ അത്തരം ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഡോര്‍സി പറഞ്ഞത് ശരിയാണെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു. കര്‍ഷക സമരത്തെ പിന്തുണച്ച് പോസ്റ്റിട്ടാല്‍ അക്കൗണ്ട് പൂട്ടിപ്പോകുമെന്ന് കൊച്ചുകുട്ടികള്‍ക്കുവരെ അറിയാമായിരുന്നെന്നും അന്ന് ബ്ലോക്കായ അക്കൗണ്ടുകള്‍ പലതും ഇപ്പോഴും അതേസ്ഥിതിയില്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
'കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം ഉയര്‍ത്തിക്കാട്ടിയ നിരവധി ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ആക്കിയിട്ടുണ്ട്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് പ്രതീക്ഷിച്ചത്ര റീച്ച് ഫേസ്ബുക്കിലും ട്വിറ്ററിലും കിട്ടുന്നില്ലെന്ന വിവരം ഞങ്ങള്‍ക്ക് അന്ന് ലഭിച്ചിരുന്നു. സര്‍ക്കാര്‍ ഈ വിഷയം അവരുടെ പരിധിയില്‍ മാത്രം ഒതുക്കാന്‍ ശ്രമിച്ചു. അതിന്റെ സത്യാവസ്ഥയാണ് ഡോര്‍സി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ അത്തരം ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ഡോര്‍സി പറഞ്ഞത് ശരിയാണ്'- രാകേഷ് ടിക്കായത്ത് പറഞ്ഞു. ഡോര്‍സിയുടെ ആരോപണങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കർഷക പ്രതിഷേധങ്ങളുടെയും കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന മാധ്യമപ്രവർത്തകരുടെയും അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ഇന്ത്യയിൽനിന്ന് വലിയ സമ്മർദ്ദമുണ്ടായിരുന്നു എന്നാണ് ജാക്ക് ഡോർസി വെളിപ്പെടുത്തിയത്. കേന്ദ്രസർക്കാർ പറയുന്നത് അനുസരിച്ചില്ലെങ്കിൽ ഇന്ത്യയിലെ ട്വിറ്റർ ഓഫീസുകൾ പൂട്ടിക്കുമെന്നും ജീവനക്കാരുടെ വീടുകളിൽ റെയ്ഡ് നടത്തുമെന്നും ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ബ്രേക്കിംഗ് പോയിന്റ്‌സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ജാക്ക് ഡോർസി ഇക്കാര്യം പറഞ്ഞത്.
ട്വിറ്ററിന്റെ തലപ്പത്തിരുന്ന കാലത്ത് വിദേശ ഭരണകൂടങ്ങളിൽനിന്ന് സമ്മർദ്ദങ്ങളുണ്ടായിരുന്നോ എന്ന ചോദ്യത്തിനായിരുന്നു ഡോർസിയുടെ മറുപടി. 'കർഷക സമരം നടക്കുന്നതിനിടെ പ്രക്ഷോഭവുമായും സർക്കാരിനെ വിമർശിക്കുന്ന മാധ്യമപ്രവർത്തകരുമായും ബന്ധപ്പെട്ട് പല ആവശ്യങ്ങളുമായി സമീപിച്ച രാജ്യമാണ് ഇന്ത്യ. ഞങ്ങളുടെ വലിയ മാർക്കറ്റുകളിലൊന്നായ ഇന്ത്യയിലെ ഓഫീസുകൾ അടച്ചുപൂട്ടുമെന്നുവരെ ഭീഷണിയുണ്ടായി. ജീവനക്കാരുടെ വീടുകൾ റെയ്ഡ് ചെയ്യുമെന്ന് പറഞ്ഞു. ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ അവസ്ഥയാണിത്'- എന്നാണ് ജാക്ക് ഡോർസി പറഞ്ഞത്. ഇന്ത്യയ്ക്ക് പുറമേ ചൈനയിലും തുർക്കിയിലും നൈജീരിയയിലും സെൻസർഷിപ്പിന്റെ പേരിൽ ഇടപെടലുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.