ചെന്നൈ: ഇ ഡി അറസ്റ്റ് ചെയ്ത തമിഴ്നാട് വൈദ്യുതി-എക്സൈസ് വകുപ്പ് മന്ത്രി സെന്തിൽ ബാലാജിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്. മന്ത്രിക്ക് അടിയന്തര ഹൃദയശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ അറിയിച്ചു. ആൻജിയോഗ്രാം ടെസ്റ്റിൽ ഗുരുതര പ്രശ്‌നങ്ങൾ കണ്ടതിനെ തുടർന്നാണ് ഡോക്ടർമാർ അടിയന്തര ബെെപ്പാസ് ശസ്ത്രക്രിയ നിർദേശിച്ചത്. ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ കോഴ വാങ്ങിയ കേസിലാണ് സെന്തില്‍ ബാലാജിയെ ഇ ഡി അറസ്റ്റ് ചെയ്തത്. മന്ത്രിയുടെ വീട്ടിലും സെക്രട്ടേറിയറ്റിലെ ഓഫീസിലും റെയ്ഡിനും തുടർന്ന് 18 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനും പിന്നാലെയായിരുന്നു നടപടി.
അതേസമയം,സെന്തില്‍ ബാലാജിയെ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉൾപ്പടെയുള്ള ഡിഎംകെ നേതാക്കൾ സന്ദർശിച്ചു. 2024ൽ ബിജെപിക്ക് തമിഴ്‌നാട് ജനത മറുപടി നൽകുമെന്ന് സ്റ്റാലിൻ പ്രതികരിച്ചു. ഇ.ഡി നടപടിയിൽ പ്രതിഷേധിച്ച് ആശുപത്രിക്ക് പുറത്ത് ഡി.എം.കെ പ്രവർത്തകർ തടിച്ചുകൂടിയിട്ടുണ്ട്. ചോദ്യംചെയ്യലിനിടെ ഇ.ഡി. ഉദ്യോഗസ്ഥർ മന്ത്രിയെ മർദിച്ചുവെന്ന ആരോപണവും ഡി എം കെ ഉന്നയിക്കുന്നുണ്ട്.
തമിഴ്നാട്ടിലെ സർക്കാർ മദ്യവിതരണ ശാലകളായ ടാസ്മാക് ഔട്ട്ലെറ്റുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ബാർ അനുവദിച്ചതിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് അണ്ണാ ഡിഎംകെയും ബിജെപിയും ഗവർണർ ആർ.എൻ.രവിക്ക് പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഇ ഡി റെയ്ഡ് നടപടി.