തന്റെ കൈ വെട്ടിമാറ്റിയതിന് കാരണമായി പറയുന്ന ചോദ്യപേപ്പറിന്‍റെ കാര്യത്തിൽ താൻ തെറ്റു ചെയ്തതായി ഇപ്പോഴും കരുതുന്നില്ലെന്ന് പ്രൊഫസർ ടി.ജെ.ജോസഫ് വ്യക്തമാക്കുന്നു. 'അറ്റുപോകാത്ത ഓർമ്മകൾ' എന്ന പേരിൽ പ്രൊഫ. ജോസഫ് എഴുതിയ ആത്മകഥയിലാണ് അദ്ദേഹം തന്റെ നിലപാടുകൾ വ്യക്തമാക്കുന്നത്. ചോദ്യപേപ്പറിൽ ഒരനൗചിത്യവുമില്ല. മുഹമ്മദ് എന്നത് കേരളത്തിലെ ഒരു സാധാരണ പേരാണ്. ഇതു പ്രവാചകന്റെതാണെന്ന് തെറ്റിദ്ധരിച്ചവർക്കാണ് തെറ്റുപറ്റിയത്. പ്രവാചകനെ സൂചിപ്പിക്കുമ്പോൾ നാം പതിവായി മുഹമ്മദ് നബിയെന്നൊ, പ്രവാചകൻ മുഹമ്മദ് എന്നോ മാത്രമെ പറയാറുള്ളൂവെന്നും തന്റെ നിലപാടുകൾ വിശദീകരിച്ചു കൊണ്ട് പ്രഫസർ വ്യക്തമാക്കുന്നു.
മതസ്പർദ്ധ വളർത്തിയെന്നാരോപിച്ച് പൊലീസ് ചാർജു ചെയ്ത കേസ് 20l3 ൽത്തന്നെ കോടതി തള്ളിയതാണ്.അതിനു ശേഷവും തനിയ്ക്കെതിരായ നടപടി കോളേജ് മാനേജ്മെന്റ് പിൻവലിയ്ക്കാതിരുന്നതാണ് പ്രശ്നങ്ങൾ ആളിക്കത്തിക്കാൻ കാരണമായത്.
തന്റെ നിലപാടിൽ അസ്വാഭാവികതയില്ലെന്ന് പറയാൻ കോളജ് അധികൃതർ തയ്യാറായിരുന്നുവെങ്കിൽ ഇത്ര കൊടിയ അനീതിക്ക് താൻ പാത്രമാകുമായിരുന്നില്ലെന്നും ആത്മകഥയിൽ പ്രഫസർ ചൂണ്ടിക്കാട്ടുന്നു. 'സമാനതകളില്ലാത്ത അനീതിയാണ് എനിക്ക് നേരിടേണ്ടിവന്നത്. ആർക്കും ഇത്ര കടുത്ത അനുഭവങ്ങൾ ഉണ്ടാകാതിരിക്കട്ടെ എന്ന പ്രാർത്ഥനയാണ് തനിക്കുള്ളത്. അക്കാരണത്താൽ മാത്രമാണ് 'അറ്റുപോകാത്ത ഓർമ്മകൾ' എന്ന പേരിൽ ആത്മകഥ എഴുതാൻ താൻ തയാറായത്'- ആമുഖത്തിൽ പ്രൊഫ.ടി.ജെ ജോസഫ് പറഞ്ഞു വെയ്ക്കുന്നു.
2010-ലാണ് പള്ളിയിൽ പോയി മടങ്ങുംവഴി മത തീവ്രവാദികളാൽ പ്രഫസർ അക്രമിയ്ക്കപ്പെട്ടത്. അക്രമികൾ അദ്ദേഹത്തിന്റെ വലതു കൈപ്പത്തി വെട്ടിമാറ്റുകയായിരുന്നു. ചികിത്സയിയിൽ കഴിയവെ കോളേജ് മാനേജ്മെൻറ് അദ്ദേഹത്തെ സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ കടുത്ത ദാരിദ്ര്യത്തിലും മാനസികവ്യഥയിലും കുടുംബം അകപ്പെടുകയായിരുന്നു. ഇത് താങ്ങാനാവാതെ വർഷങ്ങൾക്ക് മുൻപ് പ്രൊഫസറുടെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു. ഡി.സി ബുക്സാണ് പ്രൊഫ.ടി.ജെ.ജോസഫിന്റെ ആത്മകഥയായ 'അറ്റുപോകാത്ത ഓർമ്മകൾ'' പ്രസിദ്ധീകരിച്ചിരിക്കുന്നത്.