വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കുറ്റാരോപിതനായ എസ് എഫ് ഐ പ്രവര്‍ത്തകന്‍ നിഖില്‍ തോമസിനെ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പിന്തുണച്ചതിനെ പരിഹസിച്ച് ആസാദ് മലയാറ്റിലിന്റെ കുറിപ്പ്. നിഖില്‍ ഹാജരാക്കിയ ബികോം സര്‍ട്ടിഫിക്കറ്റുള്‍പ്പെടെയുളള രേഖകള്‍ ഒറിജിനലാണെന്നും എല്ലാം പരിശോധിച്ചെന്നും ആര്‍ഷോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. അങ്ങനെ സര്‍ട്ടിഫിക്കറ്റ് ഒറിജിനലാണോ എന്ന് പരിശോധിക്കാനുളള കേന്ദ്രം തുറന്നെന്നും തിരുവനന്തപുരത്തെ എസ് എഫ് ഐ ഓഫീസാണതെന്നും ആസാദ് പരിഹസിച്ചു. ഒന്നോ രണ്ടോ മണിക്കൂറിനുളളില്‍ ഫലം വരുമെന്നും കേരളാ പൊലീസിന് വലിയ ക്ലേശമില്ലാതെ വ്യാജനെ തിരിച്ചറിയാന്‍ ഇനി എസ് എഫ് ഐ സഹായിക്കുമെന്നും ആസാദ് ഫേസ്ബുക്കില്‍ കുറിച്ചു.
ആസാദിന്റെ കുറിപ്പ്
അങ്ങനെ സർട്ടിഫിക്കറ്റ് ഒറിജിനലാണോ എന്നു പരിശോധിക്കാനുള്ള കേന്ദ്രവും തുറന്നു. തിരുവനന്തപുരത്തെ എസ് എഫ് ഐയുടെ ഓഫീസാണത്. ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ ഫലം വരും. കേരള പൊലീസിന് ഇനി വലിയ ക്ലേശമില്ലാതെ വ്യാജനെ തിരിച്ചറിയാം. എസ് എഫ് ഐ സഹായിക്കും.
കായംകുളം എം എസ് എം കോളേജിൽ നിഖിൽ തോമസ് സമർപ്പിച്ച കലിംഗ സർവ്വകലാശാലയുടെ മാർക്ക് ലീസ്റ്റ് ഒറിജിനലാണെന്ന് നിമിഷങ്ങളുടെ പരിശോധനയിൽതന്നെ സഖാവ് ആർഷോ കണ്ടെത്തി. മാദ്ധ്യമങ്ങൾ അതു വലിയ പ്രാധാന്യത്തോടെ വിളംബരം ചെയ്തു. ഇനി ഒറിജിനലേത് വ്യാജനേത് എന്ന സംശയം വേണ്ട.
കലിംഗ സർവ്വകലാശാലയുടെ സർട്ടിഫിക്കറ്റ് വ്യാജനാണോ ഒറിജിനലാണോ എന്ന് ആ സർവ്വകലാശാലയിൽ അന്വേഷിക്കാതെ എങ്ങനെ കണ്ടെത്താമെന്ന് ചിലരെങ്കിലും സംശയിക്കുന്നു. അതൊക്കെ പഴയ ഏർപ്പാടാണെന്ന് പുതിയ വിപ്ലവക്കുഞ്ഞുങ്ങൾക്ക് അറിയാം. അവർ ഒറ്റനോട്ടത്തിൽ വ്യാജനെ കണ്ടെത്തും. അത് ആർക്കാണ് അറിയാത്തത്? അഥവാ അവർ പറയുന്നതേ ഒറിജിനലാവൂ.
കോളേജുകളിലേ മാനേജുമെന്റ് ക്വാട്ടകളിലേക്കുള്ള വഴികളിൽ ചുങ്കശാല തുറന്ന് ആരൊക്കെയുണ്ട് എന്ന് എനിക്ക് ഊഹിക്കാനാവും. അവരുടെ താൽപ്പര്യവും സമ്മർദ്ദവും കാണാൻ അവസരമുണ്ടായിട്ടുണ്ട്. അതിനാൽ കായംകുളം നിഷ്കളങ്കതയുടെ റൂട്ട് മാപ്പ് അത്ര എളുപ്പം തുറന്നു കിട്ടില്ലെന്നും അറിയാം. അതിനാൽ എസ് എഫ് ഐ കണ്ടെത്തിയ ഒറിജിനലും വെച്ച് പൊലീസിനും സർവ്വകലാശാലക്കും കേസ് അവസാനിപ്പിക്കാം.
ചില ചോദ്യങ്ങൾ ബഹളത്തിൽ മുങ്ങും. ആ കാലയളവിൽ അയാൾ ഇവിടെ ഉണ്ടായിരുന്നല്ലോ എന്നു പറയുന്നവർ നിരാശരാകും. അവർ കണ്ടത് കൺകെട്ടു വിദ്യയാണ്. അതെ വിദ്യ. വാസ്തവനിഖിൽ കലിംഗയിൽ വിയർത്തു പഠിക്കുകയായിരുന്നു. അല്ലെങ്കിൽ കോൺഗ്രസ് പറയൂ. നിങ്ങൾ ഭരിക്കുന്ന സംസ്ഥാനത്തെ സർവ്വകലാശാല വ്യാജൻ നൽകുന്നുണ്ടോ? ഞങ്ങളാവട്ടെ, ഏതെങ്കിലും സ്ഥാപനത്തിന്റെ പേരിൽ വ്യാജൻ ഇറക്കിയിട്ടുണ്ടോ?
പറഞ്ഞു പറഞ്ഞ് എനിക്കാണ് തെറ്റുന്നത്. ഞാൻ ഒന്നും കണ്ടില്ല. കേട്ടുമില്ല. എനിക്കു പറയാനുള്ളത് എസ് എഫ് ഐ പറയുന്നുണ്ടല്ലോ എന്നു പറയുന്ന ഉന്നതവിദ്യാഭ്യാസ പ്രഭൃതികളിൽ ഒളിച്ചു നിൽക്കാൻ ധാരാളമുണ്ട് ഇടം. ഒന്നു നീങ്ങിനിന്നാട്ടെ!
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക