തിരുവനന്തപുരം: പോക്സോ കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട മോൺസൺ മാവുങ്കലിനെ വിശുദ്ധനാക്കാനുള്ള കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ ശ്രമം നിയമ വ്യവസ്ഥയോടും കേരളീയ പൊതുസമൂഹത്തോടുമുള്ള വെല്ലുവിളിയാണെന്ന് ഡിവൈഎഫ്ഐ. ക്രിമിനൽ കുറ്റകൃത്യങ്ങൾ സമൂഹത്തിന് നേരെയുള്ള കുറ്റകൃത്യമായിട്ടാണ് നിയമ സംഹിതകൾ കണക്കാക്കുന്നത് അതുകൊണ്ടു തന്നെ ഇത്തരം കേസുകളിലെ പ്രതികളെ സംരക്ഷിക്കുന്നതും അവർക്ക് തണലൊരുക്കുന്നതും അക്ഷന്തവ്യമായ തെറ്റാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാനസെക്രട്ടറി വി കെ സനോജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അത്യന്തം അപകടരമായ പ്രസ്‌താവനയാണ് ജനപ്രതിനിധി കൂടിയായ സുധാകരൻ നടത്തിയിരിക്കുന്നത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട മോൺസൺ മാവുങ്കൽ തനിക്ക് ഏറെ പ്രിയപ്പെട്ടവനും ഒട്ടേറെ കാര്യങ്ങൾ തനിക്ക് ചെയ്തു തന്ന വ്യക്തിയുമാണ് എന്നാണ് കെ സുധാകരൻ പറഞ്ഞിട്ടുള്ളത്. അദ്ദേഹം തൻറെ ശത്രു അല്ലെന്നും വലിയ സ്നേഹമുള്ള വിശുദ്ധനായ വ്യക്തിയാണ് എന്ന് സുധാകരൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മോൺസനുമായി ഡോക്ടർ രോഗി ബന്ധം മാത്രമേ ഉള്ളൂ എന്ന് ആദ്യം പറഞ്ഞ സുധാകരൻ പിന്നീട് മോൺസനുമായി വ്യക്തിപരമായി വലിയ ആത്മബന്ധം സൂക്ഷിക്കുന്നു എന്ന് വളരെ വ്യക്തമായി പറഞ്ഞു കഴിഞ്ഞു. മോൺസൺ പ്രതിയായ തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയായ സുധാകരൻ തട്ടിപ്പിന് ഇടനില നിന്നതിന്റെ ഭാഗമായി പണം കൈപ്പറ്റുന്നത് കണ്ടെന്ന് പരാതിക്കാരന്റെ മൊഴി ഉണ്ട്. ഇത്തരം തട്ടിപ്പ് കേസുകളിൽ എന്താണ് സുധാകരന്റെ പങ്കെന്നും, പോക്സോ കേസ് ഉൾപ്പെടെ ഉള്ള വിഷയങ്ങളിൽ സുധാകരന് അറിവുണ്ടായിരുന്നോ എന്ന സംശയത്തിന്റെ കുന്തമുനയും സുധാകരന് നേരെ തിരിയുന്ന സാഹചര്യമാണുള്ളത്. മോൺസനെ പോലെ ഒരു ക്രിമിനൽ സുധാകരന്റെ ശത്രു ആയിരിക്കില്ല എന്നാൽ അദ്ദേഹം പൊതുസമൂഹത്തിന്റെ ശത്രുവാണ് - വി കെ സനോജ് പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട കുറ്റവാളിയെ പരിശുദ്ധനാക്കി ചിത്രീകരിക്കുന്ന കെ. സുധാകരന്റെ നിലപാട് കോൺഗ്രസ് നിലപാട് ആണോ എന്ന് അഖിലേന്ത്യാ നേതൃത്വം വ്യക്തമാക്കണം. ഇതുപോലെയുള്ള തട്ടിപ്പുകാരെയും ലൈംഗിക കുറ്റവാളികളെയും പീഡോഫൈലിനെയും പിന്തുണയ്ക്കുന്ന സുധാകരൻ കേരളത്തിന് അപമാനമാണെന്നും പൊതുസമൂഹം ഇത്തരക്കാരെ തിരിച്ചറിയണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പത്രസമ്മേളനത്തിൽ കൂട്ടിച്ചേര്‍ത്തു. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ എ.ആർ രഞ്ജിത്ത്, മീനു സുകുമാരൻ , സംസ്ഥാന കമ്മിറ്റി അംഗം നിഖിൽ ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.