ചെന്നൈ: നടന്‍ വിജയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി വിടുതലൈ ചിരുതൈകള്‍ കച്ചി (വിസികെ) നേതാവും എംപിയുമായ തോല്‍. തിരുമാവളവന്‍. സിനിമയിലൂടെ ലഭിച്ച പ്രശസ്തി ഉപയോഗിച്ച് മുഖ്യമന്ത്രിയാകാം എന്നാണ് ചില നടന്മാര്‍ കരുതുന്നതെന്നും സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങുന്നതാണ് തമിഴ്‌നാടിന്റെ ശാപമെന്നും തിരുമാവളവന്‍ പറഞ്ഞു. 2026-ലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടന്‍ വിജയ് രാഷ്ട്രീയപ്രവേശനം നടത്തുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് വിസികെ എംപിയുടെ പരോക്ഷ വിമര്‍ശനം.
'സിനിമയിലൂടെ പ്രശസ്തി നേടിയാല്‍ രാഷ്ട്രീയത്തിലേക്ക് വരാമെന്നാണ് ചില നടന്മാര്‍ കരുതുന്നത്. സാമൂഹ്യ പ്രവര്‍ത്തനങ്ങളൊന്നും ചെയ്യാതെ രാഷ്ട്രീയത്തിലിറങ്ങി വോട്ടുനേടി അധികാരത്തിലെത്താമെന്ന് നടന്മാര്‍ കരുതുന്നു. സിനിമാക്കാര്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് തമിഴകത്തിന്റെ ശാപമാണ്. കേരളത്തിലെ നടന്‍ മമ്മൂട്ടിയും കര്‍ണാടകയിലെ നടന്‍ രാജ്കുമാറും ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചനുമൊന്നും സിനിമയിലൂടെ ലഭിച്ച പ്രശസ്തി ഉപയോഗിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങിയിട്ടില്ല. സിനിമയില്‍ പ്രശസ്തരായാല്‍ മുഖ്യമന്ത്രിയാകാമെന്ന് കരുതുന്ന നടന്മാർ തമിഴ്‌നാട്ടില്‍ മാത്രമാണുളളത്'- തിരുമാവളവന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അടുത്തിടെ പത്ത്- പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അഭിനന്ദിക്കാനായി വിജയ് മക്കള്‍ ഇയക്കം സംഘടിപ്പിച്ച പരിപാടിയില്‍ വിജയ് നടത്തിയ പ്രസംഗം വലിയ ശ്രദ്ധ നേടിയിരുന്നു. പണം വാങ്ങി വോട്ടുചെയ്യരുതെന്ന് മാതാപിതാക്കളോട് പറയണമെന്ന് വിജയ് വിദ്യാര്‍ത്ഥികളോട് പറഞ്ഞിരുന്നു. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹം നിലനില്‍ക്കെയാണ് വിജയ് പൊതുവേദിയില്‍ രാഷ്ട്രീയം പറഞ്ഞത്.