ഡല്‍ഹി: വിവാദ ചിത്രം 'ദി കേരളാ സ്‌റ്റോറി' വാങ്ങാന്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ തയാറാവുന്നില്ലെന്ന് റിപ്പോര്‍ട്ട്. മികച്ച ഓഫറുകളൊന്നും വരുന്നില്ലെന്നും അതാണ് ചിത്രത്തിന്റെ ഒടിടി റിലീസ് വൈകാന്‍ കാരണമെന്നും സംവിധായകന്‍ സുദീപ്‌തോ സെന്‍ പറഞ്ഞു. സിനിമാ മേഖല ഒന്നടങ്കം തങ്ങള്‍ക്കെതിരായി നില്‍ക്കുകയാണെന്നും പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ഹിന്ദി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കേരളാ സ്റ്റോറിയുടെ ഒടിടി റിലീസ് വൈകുന്നതിനെക്കുറിച്ച് സുദീപ്‌തോ സെന്‍ സംസാരിച്ചത്.
'കേരളാ സ്റ്റോറിയുടെ വിജയം സിനിമാ രംഗത്തെ ഒരുപാടുപേരെ അലോസരപ്പെടുത്തി. ഞങ്ങളെ ഒരു പാഠം പഠിപ്പിക്കാന്‍ ഒരുവിഭാഗം ഗൂഢാലോചന നടത്തുന്നതായി സംശയിക്കുന്നു. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്നാണ് ചില ഒടിടി പ്ലാറ്റ്‌ഫോമുകള്‍ പറയുന്നത്'- സുദീപ്‌തോ സെന്‍ പറഞ്ഞു. ജൂണ്‍ അഞ്ചിനാണ് കേരളാ സ്റ്റോറി തിയറ്ററുകളിലെത്തിയത്. ട്രെയിലര്‍ റിലീസായപ്പോള്‍ മുതല്‍ വിവാദത്തിലായ ചിത്രമാണ് കേരളാ സ്‌റ്റോറി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേരളത്തില്‍നിന്ന് 32000 സ്ത്രീകളെ മതംമാറ്റി വിവാഹം കഴിച്ച് ഐസിസില്‍ ചേര്‍ത്തു എന്ന ഗുരുതര ആരോപണവുമായാണ് ചിത്രത്തിന്റെ ട്രെയിലര്‍ എത്തിയത്. ചിത്രത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. തുടര്‍ന്ന് 32000 എന്നത് മൂന്ന് എന്നാക്കി മാറ്റാന്‍ അണിയറപ്രവര്‍ത്തകര്‍ നിര്‍ബന്ധിതരായി. മെയ് അഞ്ചിന് റിലീസായ ചിത്രം ഇരുന്നൂറ് കോടി ക്ലബില്‍ ഇടംനേടിയെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം വിപുല്‍ ഷായാണ് നിര്‍മ്മിച്ചത്. അദാ ശര്‍മ്മ, യോഗിത ബിഹ്ലാനി, സോണിയാ ബലാനി, സിദ്ധി ഇതാദി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.