അലഹബാദ്: പ്രഭാസ് നായകനായി എത്തിയ ആദിപുരുഷ് സിനിമയുടെ നിര്‍മാതാക്കളെ വിമര്‍ശിച്ച് അലഹബാദ് കോടതി. ജനങ്ങള്‍ മണ്ടന്‍മാരാണെന്ന് കരുതരുത്. ശ്രീരാമനെയും ലക്ഷണമനെയും സീതയെയുമെല്ലാം സിനിമയില്‍ കാണിച്ചിട്ട് ഇത് രാമായണമല്ലെന്ന് പറയാന്‍ എങ്ങനെ സാധിക്കുമെന്നും കോടതി ചോദിച്ചു. സിനിമയിലെ സംഭാഷണങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. എഴുത്തുകാരൻ മനോജ് മുംതാഷിർ ശുക്ലയ്ക്ക് നോട്ടിസ് നൽകാൻ കോടതി ഉത്തരവിട്ടു. ഒരാഴ്ചയ്ക്കുള്ളിൽ മറുപടി നല്‍കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കി.
'ആദിപുരുഷ് സിനിമയിലെ സംഭാഷണങ്ങള്‍ക്ക് ചില പ്രശ്നങ്ങളുണ്ട്. നമ്മുടെ രാജ്യത്ത് രാമായണത്തെ ബഹുമാനിക്കുന്നവര്‍ ഏറെയാണ്. അതുകൊണ്ട് തന്നെ ഇത്തരം കൃതികള്‍ സിനിമയാക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കാനുണ്ട്. സിനിമ കണ്ടശേഷം ആളുകൾ ക്രമസമാധാനപ്രശ്നമുണ്ടാക്കാതിരുന്നത് നന്നായി. ചില സീനുകൾ എ (അഡൾട്ട്) വിഭാഗത്തിൽപെടുന്നവയാണ്. ലക്ഷ്മണനെയും ഹനുമാനെയും രാവണനെയും ലങ്കയെയും കാണിച്ച ശേഷം ഇതു രാമായണമല്ലെന്നു പറയുന്നു. സിനിമ കാണുന്ന ജനങ്ങള്‍ മണ്ടന്‍മാരാണെന്ന് കരുതരുത്' - കോടതി പറഞ്ഞു.
വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 500 കോടിയാണ്. ജാനകിയായി കൃതി സനോണും ലക്ഷ്മണനായി സണ്ണി സിങ്ങും ഹനുമാനായി ദേവദത്ത നാഗേയും രാവണനായി സെയ്ഫ് അലി ഖാനുമാണ് വേഷമിടുന്നത്. ത്രീഡിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് എന്നീ ഭാഷകളിലാണ് സിനിമ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുക. ബോളിവുഡ് ഹംഗാമയുടെ കണക്ക് പ്രകാരം സാറ്റലൈറ്റ്, ഡിജിറ്റല്‍, മ്യൂസിക്, മറ്റ് റൈറ്റ്‌സുകളുടെ വില്‍പ്പന വഴി 247 കോടി രൂപയാണ് ചിത്രം നേടിയത്.