തിരുവനന്തപുരം: ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉന്നയിച്ച ആരോപണം അന്വേഷിക്കാന്‍ എ ഡി ജി പി യെ നിയോഗിച്ചത് കേസ് അട്ടിമറിക്കാന്‍ വേണ്ടിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. "സാധാരണ രീതിയില്‍ എവിടെയാണോ സംഭവം നടന്നത് അവിടുത്തെ പോലീസ് സ്റ്റേഷനില്‍ എഫ് ഐ ആര്‍ ഇട്ടാണ് കേസന്വേഷണം നടത്തേണ്ടത്. ഇത് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. എന്നാല്‍ മുഖ്യമന്ത്രിക്ക് നേരെയാണ് ആരോപണം എന്നതുകൊണ്ട് നേരെ എ ഡി ജി പി ക്ക് കൈമാറുകയാണ് ചെയ്തത്. ഇത് കേസ് തേച്ചുമായ്ച്ചു കളയാനാണ്.''-ചെന്നിത്തല പറഞ്ഞു.
"പരാതി കിട്ടിയാല്‍ മാത്രമേ അന്വേഷിക്കാന്‍ കഴിയൂ എന്നാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ പറയുന്നത്. ഇത് സിപിമ്മും ബിജെപിയും തമ്മിലുള്ള കള്ളക്കളിയുടെ തെളിവാണെന്നും ചെന്നിത്തല ആരോപിച്ചു. രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുകയാണ്. അതിന് യാതൊരു പരാതിയുടെയും ആവശ്യം വരുന്നില്ല. പിന്നെയെന്തിനാണ് മുഖ്യമന്ത്രിക്കെതിരയ ആരോപണം അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ പരാതി കാത്തിരിക്കുന്നത്."- ചെന്നിത്തല ചോദിച്ചു.
കെ പി സി സി അധ്യക്ഷനെ കള്ളക്കേസില്‍ കുടുക്കി വേട്ടയാടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അതുകൊണ്ടൊന്നും കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ കഴിയില്ല. രാഷ്ട്രീയ അഭിപ്രായ വ്യത്യസമുള്ളവര്‍ക്കെതിരെയും വാര്‍ത്താ മാധ്യമങ്ങള്‍ക്കെതിരെയും കേസേടുക്കുകയാണ്. പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായതിന് ശേഷമാണ് ഇത്തരം പ്രതിഭാസങ്ങള്‍ ആരംഭിച്ചതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
വന്‍കിടക്കാര്‍ സമ്മാനിച്ച രണ്ടുകോടിയിലധികം രൂപ തിരുവനന്തപുരം മുതല്‍ ടൈം സ്‌ക്വയര്‍ വരെ ജനപ്രിയനായ സിപിഎം നേതാവ് കൈതോലപ്പായില്‍ പൊതിഞ്ഞ് കൊണ്ടുപോയി എന്നാണ് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍ ഫേസ്ബുക്കിലൂടെ ഉന്നയിച്ച ആരോപണം. സാധാരണ കളളുചെത്തുകാരന്റെ ഇപ്പോള്‍ കോടീശ്വരനായ മകന്‍. ഒരിക്കല്‍ വന്‍കിടക്കാര്‍ സമ്മാനിച്ച കറന്‍സികള്‍ എണ്ണാന്‍ താന്‍ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട് എന്നും ശക്തിധരന്റെ ആരോപണത്തിലുണ്ട്.