ചെന്നൈ: മാരി സെല്‍വരാജ് സംവിധാനം ചെയ്ത് റിലീസിന് ഒരുങ്ങുന്ന 'മാമന്നന്‍' നിരോധിക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ആളുകള്‍ സിനിമ കണ്ടാലും രണ്ടുദിവസം കൊണ്ട് മറക്കും. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സിനിമയില്‍ കോടതിക്ക് ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്നും കോടതി പറഞ്ഞു. സിനിമ നിരോധിക്കണമെന്ന് കാണിച്ച് തേവർ സമുദായത്തിൽപ്പെട്ട മണികണ്ഠൻ എന്നയാളാണ് ഹരജിയുമായി രംഗത്ത് എത്തിയത്.
ചിത്രത്തിൽ തേവർ വിഭാഗവും ദലിത് വിഭാഗമായ ദേവേന്ദ്ര കുല വെള്ളരും തമ്മിലുള്ള സംഘര്‍ഷമാണ് സിനിമയില്‍ കാണിക്കുന്നത്. ഇത് രണ്ടുവിഭാഗങ്ങളും തമ്മിലുള്ള വര്‍ഗീയ സംഘര്‍ഷത്തിന് കാരണമായേക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. മാമന്നന്റെ സെൻസർഷിപ്പ് സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും സിനിമയുടെ പ്രദര്‍ശനം പൂര്‍ണമായും നിരോധിക്കണമെന്നും മണികണ്ഠൻ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമന്നന്‍. ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവിസ് നിര്‍മിക്കുന്ന ചിത്രം ജൂണ്‍ 29 ന് തിയറ്ററുകളിലെത്തുക. സിനിമയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ചിത്രത്തില്‍ വടിവേലുവും കീര്‍ത്തി സുരേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കമല്‍ഹാസൻ നായകനായ 'വിക്രം' എന്ന ചിത്രത്തിന് പിന്നാലെ ഫഹദ് ഫാസിൽ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് മാമന്നൻ. ശക്തമായ രാഷ്ട്രീയ വിഷയമാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. എ.ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് തേനി ഈശ്വര്‍ ആണ്.