തിരുവനന്തപുരം: ടൈംസ്‌ക്വയര്‍ വരെ പ്രശസ്തനായ സിപിഎം നേതാവ് 2.35 കോടി കൈതോലപ്പായില്‍ പൊതിഞ്ഞുകൊണ്ടുപോയെന്ന ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ജി ശക്തിധരന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും കോണ്‍ഗ്രസ് ഇത് പ്രചരിപ്പിക്കുന്നത് അവരുടെ നേതാക്കളുടെ കുറ്റങ്ങള്‍ മറച്ചുപിടിക്കാനാണെന്നും ഇപി ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ശക്തിധരന്‍ പറഞ്ഞ കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ആര്‍ക്കും മനസിലാകും. അദ്ദേഹം സിപിഎമ്മിനുനേരെ ആരോപണമുന്നയിച്ചിട്ടില്ല. ഇത് വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് പോകുന്നതല്ലേ. അത്തരം ആരോപണമൊന്നും ആര്‍ക്കും സിപിഎമ്മിനുനേരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയില്ല. ജി ശക്തിധരന്‍ പാര്‍ട്ടിക്കുനേരെയോ ഇടതുപക്ഷ മുന്നണിക്കുനേരെയോ ആരോപണമുന്നയിച്ചിട്ടില്ല.
പത്തോ ഇരുപതോ വർഷം മുൻപ് എന്തെങ്കിലും സംഭവിച്ചു എന്ന് പറയുന്നതിന് ഒരു അടിസ്ഥാനവുമില്ല. ഒരു നേതാവ് എന്നാണ് പറയുന്നത്. അത് ആരും ആവാമല്ലോ. അദ്ദേഹം സിപിഎമ്മിനെയോ ദേശാഭിമാനിയെയോ കുറ്റപ്പെടുത്തിയിട്ടില്ല. ദേശാഭിമാനി അത്തരമൊരു സ്ഥാപനമാണെന്ന് പറഞ്ഞിട്ടില്ല. അദ്ദേഹം ജോലി ചെയ്ത സ്ഥാപനമാണത്. ശക്തിധരന്‍ പറഞ്ഞതെല്ലാം പരാതിയാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത് ചെയ്ത കുറ്റങ്ങള്‍ മറച്ചുപിടിക്കാനാണ്'- ഇപി ജയരാജന്‍ പറഞ്ഞു.