ഡോ. വന്ദനാദാസ് കൊലക്കേസ് പ്രതി സന്ദീപിന്റെ അമ്മയെക്കൊണ്ട് മാപ്പ് പറയിച്ച് അത് വാര്‍ത്തയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ വിമര്‍ശനവുമായി കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം. ഒരു ക്രിമിനല്‍ പ്രവൃത്തിയുടെ ഉത്തരവാദിത്തം അത് ചെയ്യുന്ന വ്യക്തിയുടേതാണെന്നും അയാളുടെ മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ അല്ലെന്നും വി ടി ബല്‍റാം പറഞ്ഞു. സന്ദീപ് എന്ന പ്രായപൂര്‍ത്തിയായ വ്യക്തി ചെയ്ത ഒരു കൊലപാതകത്തിന്റെ പേരില്‍ അയാളുടെ അമ്മയെക്കൊണ്ട് മാപ്പുപറയിച്ച് അത് വലിയ വാര്‍ത്തയാക്കുന്നത് എന്തുതരം മാധ്യമപ്രവര്‍ത്തനമാണ് എന്ന് മനസിലാക്കുന്നില്ലെന്നും ക്രിമിനല്‍ പ്രവൃത്തി നടത്തിയ ആളുടെ കുടുംബാംഗങ്ങളെക്കൂടി ആള്‍ക്കൂട്ട വിചാരണയ്ക്ക് എറിഞ്ഞുകൊടുക്കുന്ന അനഭിലഷണീയമായ സംസ്‌കാരത്തിനാണ് ഇത്തരം വാര്‍ത്തകള്‍ വഴിവയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വി ടി ബല്‍റാമിന്റെ പോസ്റ്റ്
ഒരു ക്രിമിനൽ പ്രവൃത്തിയുടെ ഉത്തരവാദിത്തം (Culpability) അത് ചെയ്യുന്ന വ്യക്തിയുടേതാണ്, അല്ലാതെ അയാളുടെ മാതാപിതാക്കളുടേതോ ബന്ധുക്കളുടേതോ സുഹൃത്തുക്കളുടേതോ അല്ല. അല്ലെങ്കിൽപ്പിന്നെ ആ മാതാപിതാക്കളുടേയോ ബന്ധുക്കളുടേയോ പദവിയോ അധികാരമോ സാമൂഹ്യബന്ധങ്ങളോ ഒക്കെ ദുരുപയോഗിച്ചാണ് പ്രസ്തുത ക്രിമിനൽ പ്രവൃത്തി നടത്തപ്പെട്ടത് എന്ന സ്ഥിതിയുണ്ടാവണം.
സന്ദീപ് എന്ന പ്രായപൂർത്തിയായ ഒരു വ്യക്തി ചെയ്ത കൊലപാതകത്തിന്റെ പേരിൽ അയാളുടെ അമ്മയേക്കൊണ്ട് മാപ്പ് പറയിച്ച് അത് വലിയ വാർത്തയാക്കുന്നത് എന്ത് തരം മാധ്യമ പ്രവർത്തനമാണെന്ന് മനസ്സിലാവുന്നില്ല. ഇങ്ങനെയുള്ള കാര്യങ്ങൾ ഒരൽപ്പം നീട്ടിവലിച്ചാൽ അത് ചെന്നെത്തുക "വളർത്തുദോഷം", "നല്ല കുടുംബത്തിൽ പിറക്കായ്ക" തുടങ്ങിയ പിന്തിരിപ്പൻ, മനുഷ്യവിരുദ്ധ ആശയങ്ങളിലായിരിക്കും എന്നതിൽ സംശയമില്ല. ഒരു ക്രിമിനൽ പ്രവൃത്തി നടത്തിയയാളുടെ നിരപരാധികളായ കുടുംബാംഗങ്ങളെക്കൂടി ആൾക്കൂട്ട വിചാരണക്ക് എറിഞ്ഞു കൊടുക്കുന്ന ഒരു അനഭിലഷണീയമായ സംസ്ക്കാരത്തിനാണ് ഇതുപോലുള്ള വാർത്തകൾ വഴിവയ്ക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക