ചെന്നൈ: തമിഴ് സിനിമാ താരം വിജയ് അഭിനയത്തിൽ നിന്നും താൽക്കാലിക ഇടവേളയെടുക്കുകയാണെന്ന വാര്‍ത്തകള്‍ വന്നതിനു പിറകെ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമാണ്. ആരാധകസംഘടനയായ 'വിജയ് മക്കള്‍ ഇയക്കത്തെ' പാര്‍ട്ടിയാക്കിമാറ്റാനാണ് വിജയ് തയ്യാറെടുക്കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തന പരിചയം ഇല്ലാത്ത സംഘടനാനേതാക്കള്‍ക്ക് പ്രത്യേക പരിശീലനക്ലാസുകള്‍ നടത്തി അവരെ സജ്ജമാക്കുമെന്നും അതിനായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പഠന ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2024 മെയ് മാസത്തോടെ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനൊപ്പം ഒരു ചിത്രം കൂടി പൂർത്തിയാക്കുകയാണ് താരത്തിന്‍റെ ലക്ഷ്യം. നിലവില്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ എന്ന സിനിമയ്ക്ക് ശേഷം വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ദളപതി 68 എന്ന ചിത്രത്തിലാകും വിജയ് അഭിനയിക്കുക. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ വാർത്തകളോട് വിജയ്-യോ ആരാധക കൂട്ടായ്മയോ പ്രതികരിച്ചിട്ടില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം വിജയുടെ രാഷ്ട്രീയ പ്രവേശനത്തെ കരുതലോടെയാണ് മറ്റ് പാര്‍ട്ടികള്‍ ഉറ്റുനോക്കുന്നത്. ഡിഎംകെ,അണ്ണാ ഡിഎംകെ പാര്‍ട്ടികള്‍ ശക്തമായ തമിഴകത്ത് വിജയ് കാന്തിന് ശേഷം മറ്റൊരു സിനിമാ താരത്തിന് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാകുമോ എന്നതും ചര്‍ച്ചയാണ്. അടുത്തിടെ, വോട്ടിനായി പണം വാങ്ങുന്നത് നിർത്താൻ മാതാപിതാക്കളോട് പറയണമെന്ന് വിദ്യാർത്ഥികളുമായുള്ള ഒരു സംവാദത്തിനിടെ വിജയ് പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു.