തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ തുടരന്വേഷണത്തിന് അനുമതി നല്‍കി കോടതി. ഉപാധികളോടെയാണ് അനുമതി. 60 ദിവസത്തിനുളളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഓരോ മൂന്നാഴ്ച്ച കൂടുമ്പോഴും അന്വേഷണ പുരോഗതി അറിയിക്കണമെന്നും കോടതി പറഞ്ഞു. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് വിധി. കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് തുടരന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി തിരുവനന്തപുരം കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍ ഒട്ടേറെ വസ്തുതകള്‍ ഇനിയും അന്വേഷിക്കാനുണ്ടെന്നാണ് ഹര്‍ജിയില്‍ പറഞ്ഞത്.
സിപിഎമ്മിന്റെയും സിപിഐയുടെയും മുതിര്‍ന്ന നേതാക്കള്‍ പ്രതികളായ കേസില്‍ വിചാരണ വൈകിപ്പിക്കാനുളള പൊലീസിന്റെ നീക്കമാണിതെന്നാണ് ആക്ഷേപം. പൊലീസ് സംഘം കേസില്‍ പ്രതികളായ നിലവിലെ മന്ത്രിമാര്‍ക്ക് അനുകൂലമായ രീതിയില്‍ അന്വേഷണം നീട്ടിക്കൊണ്ടുപോകാനുളള നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നുവെന്നാണ് വിമര്‍ശനം. പ്രൊസിക്ക്യൂഷന്‍ എതിര്‍ത്തത് പോലും വകവെക്കാതെ എന്തുകൊണ്ടാണ് പൊലീസ് ഇത്തരത്തിലൊരു നടപടിയിലേക്ക് കടന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2015 മാര്‍ച്ച് 13-ന് ബാര്‍കോഴ വിവാദം കത്തിനില്‍ക്കെ ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിന് അന്ന് ഇടതുപക്ഷത്തെ എംഎല്‍എമാര്‍ ശ്രമിച്ചതാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്. പ്രതിപക്ഷത്തെ നേതാക്കള്‍ അന്ന് സ്പീക്കറുടെ കസേരയടക്കം മറിച്ചിട്ടു. മന്ത്രി വി ശിവന്‍കുട്ടി, ഇപി ജയരാജന്‍, കെ ടി ജലീല്‍ തുടങ്ങിയവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതടക്കമുളള വകുപ്പുകള്‍ ചേര്‍ത്താണ് അന്ന് പൊലീസ് കേസെടുത്തത്.