പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ സംഭവത്തിൽ ഡിആര്‍ഡിഒ (ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷൻ) ശാസ്‌ത്രജ്ഞന്‍ പ്രദീപ് കുരുല്‍ക്കര്‍ക്കെതിരെ കുറ്റപത്രം. ഇയാള്‍ ഇന്ത്യൻ മിസൈൽ സംവിധാനങ്ങളെക്കുറിച്ചും മറ്റ് രഹസ്യ പ്രതിരോധ പദ്ധതികളെക്കുറിച്ചും പാകിസ്ഥാന് വിവരം കൈമാറിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 'സാറാ ദാസ് ഗുപ്ത' എന്ന കള്ളപ്പേരില്‍ തന്നെ ബന്ധപ്പെട്ട പാക് ഏജന്റുമായാണ് ആര്‍എസ്എസ്സുകാരന്‍ കൂടിയായ പ്രദീപ് കുരുല്‍ക്കര്‍ ഇന്ത്യന്‍ മിസ്സൈല്‍ സംവിധാങ്ങളെകുറിച്ച് മനസ്സു തുറന്നത്.
വാട്‌സ്‌ആപ്പിലൂടെയും വീഡിയോ, വോയിസ് കോളുകളിലൂടെയുമായിരുന്നു ആശയവിനിമയം. അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയച്ച് പ്രതിയുമായി സൗഹൃദ ബന്ധം സ്ഥാപിച്ച ദാസ്‌ഗുപ്‌ത യുകെയില്‍ താമസിച്ച് ജോലി ചെയ്യുന്ന ഒരു സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണെന്നായിരുന്നു അവകാശപ്പെട്ടിരുന്നതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക\
പൂനെയിലെ ഡിആർഡിഒ ലാബുകളിൽ ഒന്നിന്റെ ഡയറക്ടറായിരുന്ന കുരുൽക്കറിനെതിരെ മഹാരാഷ്ട്ര പോലീസിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ആണ് കഴിഞ്ഞയാഴ്ച കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചത്. ചാരവൃത്തിക്ക് മെയ് 3 ന് ഔദ്യോഗിക രഹസ്യ നിയമപ്രകാരം (Official Secrets Act) അറസ്റ്റ് ചെയ്യപ്പെട്ട ഇയാള്‍ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ബ്രഹ്മോസ് ലോഞ്ചർ, ഡ്രോൺ, യുസിവി, അഗ്നി മിസൈൽ ലോഞ്ചർ, മിലിട്ടറി ബ്രിഡ്ജിംഗ് സിസ്റ്റം എന്നിവയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ പ്രതി ചാര വനിതയുമായി പങ്കുവച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. 2022 ജൂൺ മുതൽ 2022 ഡിസംബർ വരെ ഇരുവരും ബന്ധപ്പെട്ടിരുന്നുവെന്നാണ് എടിഎസ് കണ്ടെത്തിയത്.
പ്രദീപ് കുരുൽക്കറിന്റെ ആർ.എസ്.എസ് അംഗത്വം വെളിപ്പെടുത്തുന്ന അഭിമുഖ വിഡിയോയും സവർക്കർ സ്‌മൃതി ദിനത്തിൽ ആർ.എസ്.എസ് ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുന്നതിന്റെ ചിത്രവും പുറത്തുവന്നിരുന്നു. ‘തലമുറകളായി തന്റെ കുടുംബം ആർ.എസ്.എസുമായി ബന്ധപ്പെടുന്നുണ്ട്. അഞ്ചാം വയസ്സ് മുതല്‍ താൻ ശാഖയില്‍ പോകുന്നുണ്ട്. ശാഖ തന്റെ ദിനചര്യയുടെ ഭാഗമായിരുന്നു. ഗണിതശാസ്ത്ര അധ്യാപകനായപ്പോഴും ഈ ബന്ധം തുടർന്നു’, എന്നൊക്കെയാണ് അയാള്‍ വെളിപ്പെടുത്തിയത്.