ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് എല്‍ഡിഎഫില്‍ ആർക്കും അഭിപ്രായ വ്യത്യാസമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ലീഗിനെ ക്ഷണിച്ചതിൽ സിപിഐക്ക് അതൃപ്തി ഇല്ല. സിപിഐ നേതാക്കളും ഏക സിവിൽ കോഡിനെതിരായ സെമിനാറിന് എത്തും. ലീഗ് വരാത്തതിൽ പരാതിയില്ലെന്നും മുന്നണിയുടെ ഭാഗമായി നിൽക്കുമ്പോൾ ലീഗിന് അതേ പറ്റൂവെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. എന്നാല്‍ കോണ്‍ഗ്രസ് ഫാസിസത്തിനെതിരായി ഒന്നും ചെയ്തില്ലെന്നും സെമിനാറില്‍ ക്ഷണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ കൗൺസിൽ യോഗം നടക്കുന്നതിനാല്‍ സിപിഐയുടെ സംസ്ഥാന നേതാക്കള്‍ സിപിഎമ്മിന്‍റെ സെമിനാറില്‍ പങ്കെടുക്കില്ലെന്നും പകരം ജില്ലാ നേതാക്കള്‍ പങ്കെടുക്കും എന്നുമായിരുന്നു വാര്‍ത്ത. മുസ്ലീം ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചതിലും ഇടതുമുന്നണിയുടെ ഭാഗമായി നടത്തേണ്ട സെമിനാർ സിപിഎമ്മിന്റെ പാർട്ടി പരിപാടിയാക്കി ചുരുക്കിയതിലും സിപിഐക്ക് അതൃപ്തിയുണ്ട്. ഏക സിവിൽ കോഡിൽ വലിയ രാഷ്ട്രീയ ചര്‍ച്ചകൾ നടക്കുമ്പോഴും പരസ്യ പ്രതികരണത്തിന് സിപിഐ ഇതുവരെ തയ്യാറായിട്ടില്ല. ലോ കമ്മീഷൻ കരട് പോലും ആകാത്ത റിപ്പോർട്ടിൽ എന്തിനാണ് വലിയ രാഷ്ട്രീയ ചർച്ചയെന്നാണ് അവരുടെ നിലപാട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിന് വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത നിലപാടാണ്. കേരളത്തിലാണ് കോൺഗ്രസ് ജനസദസ് നടത്തുന്നത്. ഏക സിവിൽ കോഡ് ഏതെങ്കിലും തരത്തിലുള്ള നീക്കങ്ങൾ കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിനുണ്ടോ എന്നും എം വി ഗോവിന്ദൻ ചോദിച്ചു. ഏക സിവിൽ കോഡ് അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ശനിയാഴ്‌ച കോഴിക്കോട് നടത്തുന്ന സെമിനാർ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആണ് ഉദ്ഘാടനം ചെയ്യുന്നത്. വിവിധ സാമൂഹ്യവിഭാഗങ്ങളുടെയും സാംസ്കാരിക രാഷ്ട്രീയ സംഘടനകളുടെയും വിശാലവേദി കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.