ശിവസേന–ബിജെപി സഖ്യത്തോടൊപ്പം സർക്കാരിന്റെ ഭാഗമായി ചേർന്ന് ഉപമുഖ്യമന്ത്രിയായ അജിത് പവാറിന് ധനകാര്യവകുപ്പ് നല്‍കിയതോടെ മുന്നണിയില്‍ പിരിമുറുക്കം രൂക്ഷമായി. പ്ലാനിങ് വകുപ്പിന്റെയും ചുമതല അജിത് പവാറിനാണ്. അതോടെ ശിവസേനയില്‍ നിന്നും കാലുവാരി വന്ന മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും മറ്റ് എംഎല്‍എമാരും കൂടുതല്‍ പ്രതിസന്ധിയിലായി. എന്‍സിപിയില്‍ നിന്നും കാലുവാരി അജിത് പവാറിനൊപ്പം വന്നവര്‍ക്ക് ഭക്ഷ്യ-സിവിൽ സപ്ലൈസ്, വനിതാ ശിശു വികസനം, കൃഷി, ദുരിതാശ്വാസ, പുനരധിവാസം, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകള്‍ വേറെയും നല്‍കിയിട്ടുണ്ട്.
സുപ്രധാന വകുപ്പുകളെല്ലാം അജിത് പവാറിനും സംഘത്തിനും നല്‍കിയതില്‍ ഷിൻഡെ വിഭാഗം കടുത്ത അതൃപ്തിയിലാണ്. അജിത് പവാറിന് ധനകാര്യം, കൃഷി , ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പുകള്‍ നല്‍കിയാല്‍ തങ്ങളുടെ പ്രാധാന്യം കുറയുമെന്ന് അവര്‍ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. അജിതിന് ധനകാര്യം നല്‍കാതിരിക്കാന്‍ ഷിൻഡെ വിഭാഗം വലിയ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെയാണ് എൻസിപി മന്ത്രിമാരെ ഉൾപ്പെടുത്തി മഹാരാഷ്ട്രയിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുൻശിവസേന സർക്കാരിലും അജിത് പവാർ പ്രധാന വകുപ്പുകൾ നയിച്ചിരുന്നതാണ് ഷിൻഡെ വിഭാഗത്തിന്റെ അതൃപ്തിക്കുള്ള കാരണം. ഇത് തങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് പല നേതാക്കളും അഭിപ്രായപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ജൂലായ് രണ്ടിനാണ് അജിത് പവാര്‍ എന്‍സിപി പിളര്‍ത്തി എട്ട് മുതിര്‍ന്ന എംഎല്‍എമാര്‍ക്കൊപ്പം മഹാരാഷ്ട്രയിലെ ശിവസേന-ബിജെപി സഖ്യസര്‍ക്കാരിന്റെ ഭാഗമായത്. തുടര്‍ന്ന് അദ്ദേഹം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.