മുംബൈ: അമിതാഭ് ബച്ചനും ഭാര്യ ജയാ ബച്ചനും പിന്നാലെ മകനും നടനുമായ അഭിഷേക് ബച്ചനും രാഷ്ട്രീയത്തിലിറങ്ങുമെന്ന് അഭ്യൂഹം. അഭിഷേക് അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയില്‍ അംഗമാകുമെന്നും അലഹബാദ് മണ്ഡലത്തില്‍നിന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നുമാണ് ഭാരത് സമാചാര്‍ ഉള്‍പ്പെടെയുളള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഭിഷേക് ബച്ചന്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.
അതേസമയം, അഭിഷേകിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് സമാജ് വാദി പാര്‍ട്ടി അലഹബാദ് യൂണിറ്റ് പ്രതികരിച്ചു. 'ഏറെ രാഷ്ട്രീയ പ്രാധാന്യമുളള സീറ്റില്‍ ആര് മത്സരിക്കണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവാണ് തീരുമാനിക്കുക. അലഹബാദില്‍നിന്നും അഭിഷേക് മത്സരിക്കുമെന്ന വാര്‍ത്ത ഊഹാപോഹം മാത്രമാണ്'- എസ് പി സിറ്റി പ്രസിഡന്റ് ഇഫ്തിക്കര്‍ ഹുസൈന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചുളള ചോദ്യത്തിന് 2013-ല്‍ അഭിഷേക് ബച്ചന്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.' എന്റെ മാതാപിതാക്കള്‍ രാഷ്ട്രീയത്തിലുണ്ട്. പക്ഷെ ഞാനില്ല. സ്‌ക്രീനില്‍ ഞാന്‍ രാഷ്ട്രീയക്കാരന്റെ വേഷം ചെയ്‌തേക്കാം. പക്ഷെ അത് വലിയ ഉത്തരവാദിത്തമുളള കാര്യമാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ ഞാന്‍ ഒരിക്കലും അതിലേക്കിറങ്ങില്ല'-എന്നായിരുന്നു അഭിഷേക് പറഞ്ഞത്. 1984-ലാണ് അമിതാഭ് ബച്ചന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അദ്ദേഹം അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് രാജിവയ്ക്കുകയായിരുന്നു. 2004-ല്‍ ജയ ബച്ചന്‍ സമാജ് വാദി പാര്‍ട്ടി പ്രതിനിധിയായി രാജ്യസഭയിലെത്തി. ഇപ്പോഴും അവർ രാജ്യസഭാ എംപിയായി തുടരുകയാണ്.