കോട്ടയം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിക്ക് ഐതിഹാസിക യാത്രയയപ്പ് നല്‍കി കേരളം. പുതുപ്പളളി സെന്റ് ജോര്‍ജ്ജ് വലിയ പളളിയില്‍ പ്രത്യേകം ക്രമീകരിച്ച കല്ലറയില്‍ ഇനി കുഞ്ഞൂഞ്ഞിന് വിശ്രമം. പുലര്‍ച്ചെ 12 മണിയോടെ മൃതദേഹം സംസ്‌കരിച്ചു. കുടുംബത്തിന്റെ ആവശ്യപ്രകാരം സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളൊന്നുമില്ലാതെയായിരുന്നു സംസ്‌കാരം. ചടങ്ങുകള്‍ക്ക് പരിശുദ്ധ ബസേലിയസ് മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ കാത്തോലിക ബാവ മുഖ്യകാര്‍മികത്വം വഹിച്ചു.
ആര്‍ത്തിരമ്പുന്ന ജനസാഗരത്തെ സാക്ഷിയാക്കിയായിരുന്നു തിരുവനന്തപുരം മുതല്‍ പുതുപ്പളളി വരെയുളള ഉമ്മന്‍ചാണ്ടിയുടെ അന്ത്യയാത്ര. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ സംസ്‌കാരച്ചടങ്ങുകള്‍ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും തിരുവനന്തപുരം മുതല്‍ കോട്ടയംവരെ നാലുജില്ലകള്‍ പിന്നിടാന്‍ എടുത്തത് 37 മണിക്കൂറാണ്. വിലാപയാത്ര പിന്നിടുന്ന വഴികളിലെല്ലാം ഉമ്മന്‍ചാണ്ടിയെ ഒരുനോക്കു കാണാന്‍ കാത്തിരുന്നത് പതിനായിരങ്ങളണ്. മണിക്കൂറുകള്‍ പിന്നിട്ടിട്ടും അദ്ദേഹത്തെ കാണാന്‍ കാത്തുനില്‍ക്കുന്ന ജനങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായില്ല. പിഞ്ചുകുഞ്ഞുങ്ങളും ഗര്‍ഭിണികളും മുതല്‍ വയോധികര്‍ വരെ തങ്ങളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിയെ അവസാനമായി ഒന്നുകാണാന്‍ കാത്തുനിന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തിരുവനന്തപുരത്തുനിന്ന് കോട്ടയം തിരുനക്കര മൈതാനിയിലേക്കുളള ദൂരം 150 കിലോമീറ്ററാണ്. 20 മണിക്കൂര്‍ പിന്നിട്ടിട്ടും പകുതി ദൂരം മാത്രമാണ് താണ്ടാനായത്. ബുധനാഴ്ച്ച രാവിലെ ഏഴുമണിക്ക് ആരംഭിച്ച വിലാപയാത്ര മൂന്നുമണിയോടെയാണ് കൊല്ലം ജില്ലയില്‍ പ്രവേശിച്ചത്. കോട്ടയത്തെത്തിയത് ഇന്നലെ ആറുമണിക്കുശേഷവും. വികാര നിര്‍ഭരമായ നിമിഷങ്ങളാണ് വിലാപയാത്ര ഓരോ സ്ഥലവും പിന്നിടുമ്പോഴും ഉണ്ടായത്.