മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിയ വീഡിയോ പുറത്തുവന്നതിനുപിന്നാലെ വിഷയത്തിൽ പ്രതികരണവുമായി മാധ്യമപ്രവർത്തക കെ കെ ഷാഹിന. മണിപ്പൂരിലെ ആ വീഡിയോ കാണാൻ കഴിയില്ലെന്ന് പറയാൻ തനിക്ക് ലജ്ജയുണ്ടെന്ന് കെ കെ ഷാഹിന പറയുന്നു. തനിക്ക് ആ വീഡിയോ കാണാതിരിക്കാനുളള ഓപ്ഷനുണ്ടെങ്കിലും കൂടെയുളള ധിരെൻ സദോക്പം എന്ന മണിപ്പൂരിലെ മാധ്യമപ്രവർത്തകന് അത് സാധിക്കില്ലെന്നും മണിപ്പൂരിൽ കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ പുറംലോകത്തെ അറിയിക്കുന്നതിന്റെ പേരിൽ ഭരണകൂടം വേട്ടയാടുന്ന മാധ്യമപ്രവർത്തകനാണ് ധിരെൻ എന്നും അവർ പറയുന്നു. യുഎപിഎ അടക്കം നിരവധി കേസുകൾ ചുമത്തപ്പെട്ട ആ മാധ്യമപ്രവർത്തകനൊപ്പമിരുന്ന് വീഡിയോ കാണില്ലെന്ന് പറയാൻ ലജ്ജയുണ്ടെന്നും ഷാഹിന കൂട്ടിച്ചേർത്തു.
കെ കെ ഷാഹിനയുടെ കുറിപ്പ്
ആ വീഡിയോ ഞാൻ കണ്ടു. കാണണം എന്നുറപ്പിച്ചു തന്നെയാണ് കണ്ടത്. എനിക്ക് വേണമെങ്കിൽ അത് കാണാതിരിക്കാനുള്ള ഓപ്ഷൻ ഉണ്ട്. പക്ഷേ ഈ ഫോട്ടോയിൽ എൻ്റെ കൂടെ ഉള്ള ചങ്ങാതിക്ക് അങ്ങനെ ഒരു തെരഞ്ഞെടുപ്പ് തന്നെ സാധ്യമല്ല. മണിപ്പുരിൽ നിന്നുള്ള ജേർണലിസ്റ്റ് ആണ്. ധിരെൻ സദോക്പം The Frontier Manipur എന്ന പത്രത്തിൻ്റെ എഡിറ്റർ ആണ്. മണിപ്പുരിൽ കാലങ്ങളായി നടന്നു കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ പുറം ലോകത്തെ അറിയിക്കുന്നതിൻ്റെ പേരിൽ ഭരണകൂടം വേട്ടയാടുന്ന ഒരു ജേർണലിസ്റ്റ്. UAPA അടക്കം നിരവധി കേസുകൾ ഉണ്ട് അദ്ദേഹത്തിനെതിരെ. അങ്ങനെ ഒരാളുടെ കൂടെ ഇരുന്ന്, ' ആ വീഡിയോ കാണാൻ എനിക്ക് കഴിയില്ല ' എന്ന് പറയാൻ എനിക്ക് ലജ്ജ ഉണ്ട്.
ദിവസങ്ങളോളം ഇൻ്റർനെറ്റ് ഇല്ലാതിരുന്നിട്ടും The Frontier Manipur നിലച്ചു പോയില്ല. അടുത്തുള്ള ഒരു മജിസ്ട്രേറ്റിൻ്റെ ഓഫീസിൽ പോയി ഇരുന്നാണ് ധീരെൻ വാർത്തകൾ upload ചെയ്തത്. പതിനഞ്ച് മിനിറ്റ് ഇൻ്റർനെറ്റ് ഉപയോഗിക്കാൻ മജിസ്ട്രേറ്റ് അനുവദിക്കും. അതും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം.
May 4 നു നടന്ന ഈ സംഭവം ഇപ്പൊൾ മാത്രം പുറത്ത് വന്നത് എന്ത് കൊണ്ടാണ് ?
ഈ സമയം പോലും അവർ തന്നെ തിരഞ്ഞെടുത്തതാണെന്ന് ധീരെൻ പറയുന്നു. പാർലിമെൻ്റ് സെഷൻ തുടങ്ങുന്നതിന് മുൻപ് പ്രധാനമന്ത്രിക്ക് വാ തുറക്കാൻ ഒരു സന്ദർഭം വേണമായിരുന്നു. അവിടെ നടക്കുന്ന ക്രൂരതകൾ എപ്പോൾ ലോകം അറിയണം എന്നത് പോലും അവർ തന്നെയാണ് തീരുമാനിക്കുന്നത്. ഇനിയും പുറം ലോകം അറിഞ്ഞിട്ടില്ലാത്ത, കൊലപാതകങ്ങളും ബലാത്സംഗങ്ങളും വേറെയും ഉണ്ട് എന്ന് ധീരെൻ പറയുന്നു.
ഈ വീഡിയോ ഇപ്പൊൾ വൈറൽ ആയതും പ്രധാനമന്ത്രിക്ക് പ്രതികരിക്കേണ്ടി വന്നതും സോഷ്യൽ മീഡിയയുടെ ശക്തി ആണെന്നും ജനങ്ങളുടെ വിജയം ആണെന്നും കരുതുന്നവരോട് അദ്ദേഹത്തിന് ഒന്നേ പറയാൻ ഉള്ളൂ
'If You don't understand geopolitics, you can never comprehend where this country is heading to '.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക