കൊച്ചി: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ ഫേസ്ബുക്ക് ലൈവിലെത്തി അധിക്ഷേപിച്ച നടന്‍ വിനായകനെ പൊലീസ് ചോദ്യംചെയ്തു. വിനായകന്റെ ഫോണ്‍ പിടിച്ചെടുത്ത പൊലീസ് അത് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ചോദ്യംചെയ്യലില്‍ താന്‍ ഫേസ്ബുക്കില്‍ ലൈവിട്ട കാര്യം വിനായകന്‍ സമ്മതിച്ചു. പെട്ടെന്നുളള പ്രകോപനത്തിലാണ് ലൈവിട്ടതെന്നും ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും വിനായകന്‍ പൊലീസിന് മൊഴി നല്‍കി. കൂടുതല്‍ പരിശോധനകള്‍ക്കായാണ് ഫോണ്‍ പിടിച്ചെടുത്തത്. പൊലീസ് ആവശ്യപ്പെട്ടാല്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസും നല്‍കിയിട്ടുണ്ട്.
ഇന്നലെ കൊച്ചി കലൂരിലെ വീട്ടിലെത്തിയാണ് പൊലീസ് വിനായകനെ ചോദ്യംചെയ്തത്. കഴിഞ്ഞ ദിവസം ചോദ്യംചെയ്യലിന് ഹാജരാകാന്‍ പൊലീസ് വാക്കാല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും വിനായകന്‍ എത്തിയിരുന്നില്ല. അതേസമയം തന്റെ വീട് ആക്രമിച്ച പരാതി പിന്‍വലിക്കുകയാണെന്നും ഉമ്മന്‍ചാണ്ടിയുടെ കുടുംബം തനിക്കെതിരെ കേസെടുക്കരുതെന്ന് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനമെന്നും വിനായകന്‍ പൊലീസിനോട് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഫേസ്ബുക്ക് ലൈവിലെത്തിയാണ് വിനായകൻ ഉമ്മന്‍ചാണ്ടിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ആരാണ് ഉമ്മന്‍ചാണ്ടിയെന്നും അയാള്‍ ചത്തതിന് എന്തിനാണ് മൂന്നുദിവസത്തെ അവധിയെന്നുമൊക്കെയാണ് വിനായകന്‍ ചോദിച്ചത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഇയാള്‍ക്കെതിരെ വലിയ പ്രതിഷേധമാണുയര്‍ന്നത്. തുടർന്ന് നടന്‍ വീഡിയോ ഫേസ്ബുക്കില്‍നിന്ന് നീക്കം ചെയ്തു. വിനായകനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. വിനായകനെതിരെ കേസെടുക്കേണ്ടതില്ലെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു.ഉമ്മന്‍. പിതാവ് ഉണ്ടായിരുന്നെങ്കില്‍ ഇതുതന്നെയാകും പറയുകയെന്നും ആരും വിനായകനോട് കടുത്ത് പെരുമാറരുതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു.