കോട്ടയം: പുതുപ്പളളി ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് അഭ്യൂഹങ്ങളുയരുന്നതിനിടെ പ്രതികരണവുമായി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചുളള ചര്‍ച്ചകളും ചോദ്യങ്ങളും അങ്ങേയറ്റം അരോചകമാണെന്നും നിലവിലെ അവസ്ഥയില്‍ ഒഴിവാക്കേണ്ടവയായിരുന്നു അതെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. താന്‍ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും ഉമ്മന്‍ചാണ്ടിയുടെ മകളായി അറിയപ്പെടാനാണ് ആഗ്രഹമെന്നും അച്ചു പറഞ്ഞു. ചാണ്ടി ഉമ്മന്‍ യോഗ്യനായ സ്ഥാനാര്‍ത്ഥിയാണെന്നും അക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും അവര്‍ വ്യക്തമാക്കി. മാധ്യമങ്ങളോടായിരുന്നു അച്ചു ഉമ്മന്റെ പ്രതികരണം.
'അപ്പയെ അടക്കിയിരിക്കുന്ന സ്ഥലത്തേക്കുളള ജനത്തിരക്ക് ഇനിയും കുറഞ്ഞിട്ടില്ല. അപ്പ ഇവിടെയിരുന്നാണ് ആളുകളെ കണ്ടിരുന്നത്. ആ സാമിപ്യം അനുഭവിക്കാനായിരിക്കും ആളുകള്‍ വരുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ കുറച്ചുനേരത്തെയായി എന്നാണ് എനിക്ക് തോന്നുന്നത്. ഈ ചര്‍ച്ചകള്‍ ഒഴിവാക്കേണ്ടതായിരുന്നു. സമൂഹമാധ്യമങ്ങളിലെ ചിലരുടെ പ്രസ്താവനകളും പോസ്റ്റുകളും വാര്‍ത്തകളും കണ്ടപ്പോള്‍ വ്യക്തത വരുത്തണമെന്ന് തോന്നി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഞാന്‍ പൊതുപ്രവര്‍ത്തന രംഗത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ഇതുവരെ ജീവിച്ചതും എവിടെപ്പോയാലും എന്റെ വിലാസവും ഉമ്മന്‍ ചാണ്ടിയുടെ മകള്‍ എന്നതാണ്. ഉമ്മന്‍ ചാണ്ടിയുടെ മകളായി മാത്രം എന്നറിയപ്പെടാനാണ് ആഗ്രഹം. ചാണ്ടി ഉമ്മന്‍ യോഗ്യതയുളള സ്ഥാനാര്‍ത്ഥി തന്നെയാണ്. പക്ഷെ അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. ആര് സ്ഥാനാര്‍ത്ഥിയാകണം, ആകണ്ട എന്ന് പറയാന്‍ ഞാന്‍ ആരുമല്ല. പുതുപ്പളളിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍നിന്ന് മതി എന്ന് കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനമെടുത്താല്‍ അത് ഞങ്ങളുടെ കുടുംബത്തിന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമാകും'- അച്ചു ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.