കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവത്തിൽ അന്വേഷണം അവസാനിപ്പിച്ച് പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും. മൈക്ക് സെറ്റ് ഉപകരണങ്ങൾക്ക് തകരാറില്ലെന്ന ഇലക്ട്രോണിക്സ് വിഭാഗം റിപ്പോർട്ടും ഹാജരാക്കും. ഉപകരണങ്ങളുടെ വിദഗ്ധ പരിശോധനയിൽ സാങ്കേതികത തകരാറാണ് മൈക്ക് തടസപ്പെടാൻ കാരണമെന്ന് ബോധ്യപ്പെട്ടിരുന്നു.
പൊതുസുരക്ഷയ്ക്ക് ഭീഷണിയായി എന്ന കാരണം പറഞ്ഞാണ് പോലീസ് മൈക്ക് ഓപ്പറേറ്റര്‍ക്കെതിരെ കേസെടുത്തത്. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്കിൽ ഹൗളിംഗ് വരുത്തി പൊതുസുരക്ഷയെ ബാധിക്കും വിധം പ്രതി പ്രവർത്തിച്ചുവെന്നായിരുന്നു എഫ്ഐആർ. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി ഇടപെട്ടു. കേസിൽ പരിശോധന മാത്രം മതിയെന്നും തുടർ നടപടികൾ പാടില്ലെന്നും നിര്‍ദേശിച്ചു. അതോടെയാണ് പിടിച്ചെടുത്ത മൈക്കും ആംപ്ളിഫയറും ഉടമക്ക് പൊലീസ് തിരിച്ചുകൊടുത്തത്.
അതേസമയം, മൈക്ക് ഹൗളിംഗില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തിൽ ഉറച്ചു നില്‍ക്കുകയാണ് സിപിഎം. അന്വേഷണം സ്വാഭാവികമെന്ന് ഇ.പി.ജയരാജന്‍ ന്യായീകരിച്ചപ്പോൾ, സത്യാവസ്ഥ വ്യക്തമാക്കേണ്ടത് കോൺഗ്രസ് നേതൃത്വമാണെന്ന് എ.കെ.ബാലൻ പ്രതികരിച്ചു.