ശമ്പള ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. എന്‍ജിഒ അസോസിയേഷന്‍, എസ്ഇടിഒ, എന്‍ജിഒ സംഘ്, കേരള വൈദ്യുതി മസ്ദൂര്‍ സംഘ്, എഎച്ച്എസ്ടിഎ തുടങ്ങിയ സർവീസ് സംഘടനകളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ ശമ്പളം പിടിക്കുന്നതിനുള്ള നടപടികൾ സ്റ്റേ ചെയ്യണം എന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ദുരന്തങ്ങളോ ആരോഗ്യ അടിയന്തരാവസ്ഥയോ പ്രഖ്യാപിച്ചാൽ സർക്കാർ ജീവനക്കാർ, അധ്യാപകർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവരുടെ ശമ്പളത്തിൽ നിന്ന് 25% മാറ്റിവയ്ക്കാൻ അധികാരം നൽകുന്ന ഓർഡിനൻസാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്. അതിന് ഏപ്രിൽ 30-ന് ഗവർണർ അംഗീകാരം നൽകിയിരുന്നു. സർക്കാർ ജീവനക്കാരിൽ നിന്ന് ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസം കൊണ്ട് പിടിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
എന്നാല്‍, സംസ്ഥാന സര്‍ക്കാരിന് ഇത്തരത്തില്‍ ഒരു ഓര്‍ഡിനന്‍സ് ഇറക്കാനുള്ള നിയമപരമായ അധികാരമില്ലെന്നും ഓര്‍ഡിനന്‍സ് നിലനില്‍ക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. അതുകൊണ്ട് അടിയന്തിരമായി ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.