കൊച്ചി: കളിക്കുന്നതിനിടെ പൊലീസ് ജീപ്പിൽ തട്ടിയ ഫുട്ബോൾ പൊലീസ് പിടിച്ചെടുത്തു. എറണാകുളം നെട്ടൂരിലെ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപമുള്ള ഗ്രൗണ്ടിൽ കളിച്ച കുട്ടികളുടെ ഫുട്ബോളാണ് പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. വഴിയാത്രക്കാർക്ക് അപകടകരമാവുന്ന രീതിയിൽ കളിച്ചതിനാലാണ് പന്ത് പിടിച്ചെടുത്തതെന്നാണ് പൊലീസിന്റെ വിശദീകരണം. പൊലീസും കുട്ടികളും തമ്മിലുണ്ടായ വാക്കുതർക്കത്തിന്റെ വീഡിയോ സാമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഗ്രൗണ്ടിൽ കുട്ടികൾ ഫുട്ബോൾ കളിക്കുന്നതിനിടെ വാഹന പരിശോധനക്കെത്തിയ പോലീസ് ഗ്രൗണ്ടിനോട് ചേര്‍ന്ന് പോലീസ് ജീപ്പ് പാര്‍ക്ക് ചെയ്യുകയായിരുന്നു. വാഹനം മാറ്റണമെന്നും അല്ലെങ്കിൽ പന്തു കൊള്ളുമെന്നും പറഞ്ഞെങ്കിലും പൊലീസ് തയാറായില്ലെന്ന് കുട്ടികൾ പറയുന്നു. കളിക്കിടെ പന്ത് ജീപ്പിന്റെ ചില്ലിൽ കൊണ്ടതോടെ കളിമാറി.
രോഷാകുലരായ പൊലീസുകാർ കുട്ടികളുടെ കളി മുടക്കി. നെട്ടൂർ എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഫുട്ബോൾ കസ്റ്റഡിയിലെടുത്തു. ഇത് ജീപ്പിനകത്തിട്ട് സ്റ്റേഷനിലേക്ക് പോവുകയും ചെയ്തു. ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ എതിർത്തെങ്കിലും പൊലീസ് പന്ത് വിട്ടുനൽകിയില്ല. ഗ്രൗണ്ടിന് സമീപമുണ്ടായിരുന്നവർ ഫുട്ബോളിനെ ചൊല്ലി പൊലീസും കുട്ടികളും തമ്മിലുള്ള വാക്കുതർക്കം ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ സംഭവം വൈറലാവുകയും ചെയ്തു.