പാറ്റ്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നയിക്കുന്ന 'ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും' യാത്ര ഇന്ന് തുടങ്ങും. പടിഞ്ഞാറൻ ചമ്പാരൺ ജില്ലയിലെ മഹാത്മാഗാന്ധിയുടെ ഭീതിഹാർവ ആശ്രമത്തിന് സമീപമുള്ള നർകതിയാഗഞ്ചിൽ നിന്നാണ് യാത്ര ആരംഭിക്കുക. 1989-ലെ വർഗീയ കലാപത്തിന് കുപ്രസിദ്ധമായ ഭഗൽപൂരിൽ സെപ്റ്റംബർ 6-ന് യാത്ര അവസാനിക്കും. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തങ്ങളുടെ വോട്ട് ബാങ്ക് ഉറപ്പിക്കുന്നതിനാണ് നിതീഷ് കുമാറിന്‍റെ ജനതാദൾ യുണൈറ്റഡ് (ജെഡിയു) 'ഭാരത് ജോഡോ' മോഡല്‍ യാത്ര സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്തെ ആകെയുള്ള 38 ജില്ലകളിൽ 27 ജില്ലകളിലൂടെയും യാത്ര കടന്നുപോകും. ജെഡിയു ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം (എംഎൽസി) ഖാലിദ് അൻവർ ആണ് ജാഥാ ക്യാപ്റ്റന്‍. യാത്രയിൽ ജെഡിയു-വിന്‍റെ പതാക ഉപയോഗിക്കില്ലെന്നതാണ് ശ്രദ്ധേയം. പകരം ഗാന്ധിജി, ബാബാസാഹെബ് അംബേദ്കർ, വല്ലഭായ് പട്ടേൽ, അബുൽ കലാം ആസാദ് എന്നിവരുടെ ചിത്രങ്ങളും നിതീഷ് കുമാറിന്‍റെ ചിത്രവും മാത്രമാണ് ഉപയോഗിക്കുക. കൂടാതെ, 'ചരിത്രത്തെ സംരക്ഷിക്കൂ, നിതീഷ് കുമാറിനൊപ്പം ചേരൂ' എന്ന മുദ്രാവാക്യമെഴുതിയ പ്ലക്കാര്‍ഡുകളും ഉപയോഗിക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബിജെപി പ്രചരിപ്പിക്കുന്ന വിദ്വേഷത്തിന്റെ രാഷ്ട്രീയത്തെ ചെറുക്കുന്നതിന് മഹാത്മാഗാന്ധി ഉയര്‍ത്തിയ സമാധാനം, ഐക്യം, അഹിംസ, സാഹോദര്യം തുടങ്ങിയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക എന്നതു മാത്രമാണ് പോംവഴിയെന്നും അതുമാത്രമാണ് യാത്രയുടെ ലക്ഷ്യമെന്നും ഖാലിദ് അൻവർ പറഞ്ഞു. 'രാജ്യത്തും ബിജെപി വിദ്വേഷത്തിന്റെ വിത്ത് പാകുമ്പോള്‍ ഞങ്ങള്‍ ജനങ്ങളോട് പറയുന്നത് ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പാതയില്‍ അണിചേരൂ എന്നതാണ്. ബീഹാര്‍ കണ്ട ഏറ്റവും വലിയ സാമൂഹിക പരിഷ്കർത്താവും ഐക്യവും മതേതരത്വവും ഉയർത്തിപ്പിടിച്ച നേതാവുമാണ് നിതീഷ്. അദ്ദേഹത്തിന്‍റെ പിന്നില്‍ ലക്ഷങ്ങള്‍ അണിനിരക്കും' - അൻവർ കൂട്ടിച്ചേര്‍ത്തു.