ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ പുതിയ തെളിവ് പുറത്തുവിട്ട് സംവിധായകന്‍ വിനയൻ. സംസ്ഥാന പുരസ്കാര നിർണയത്തിന്റെ പാനലിലെ ജൂറിയായിരുന്ന ജെൻസി ഗ്രിഗറിയുടെ ശബ്ദ രേഖയാണ് പുറത്തുവിട്ടത്. മികച്ച സംഗീതത്തിനുള്ള പുരസ്‌കാര നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടുവെന്ന് പറയുന്നതാണ് ശബ്ദ രേഖ. ചില പാട്ടുകൾ കേൾക്കുന്നതിന് മുമ്പ് തന്നെ രഞ്ജിത്ത് 'ചവറാണെന്ന്' പറയും. എന്നാൽ താൻ അദ്ദേഹത്തെ അതിലേക്ക് അധികം അടുപ്പിച്ചില്ല. താൻ പൂർണ്ണ തൃപ്തിയോടെയാണ് ഗാനങ്ങൾ തിരഞ്ഞെടുത്തത് എന്നും ആരുടേയും സ്വാധീനം അതിൽ ഉണ്ടായില്ല. എന്നാൽ അദ്ദേഹം അത്തരമൊരു ഇടപെടൽ നടത്തിയത് ശരിയായ പ്രവണതയല്ലെന്നും ശബ്ദ രേഖയിൽ പറയുന്നുണ്ട്. നേരത്തെ ജൂറി അംഗം നേമം പുഷ്പരാജിന്റെ ശബ്ദരേഖയും വിനയൻ പുറത്തുവിട്ടിരുന്നു.
വിനയന്‍ എഴുതുന്നു:
ചലച്ചിത്ര അക്കാദമി ചെയർമാൻ ശ്രീ രഞ്ജിത്ത് സ്റ്റേറ്റ് അവാർഡ് ജുറിയിൽ ഇടപെട്ടോ ഇല്ലയോ എന്നുള്ളതാണല്ലോ ഇപ്പോഴത്തെ വലിയ ചർച്ച. അദ്ദേഹം ഇടപെട്ടിട്ടേ ഇല്ല എന്ന് നമ്മുടെ ബഹുമാന്യനായ സാംസ്കാരികമന്ത്രി സംശയലേശമെന്യേ മാധ്യമങ്ങളോടു പറയുകേം ചെയ്തു..
ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത് മറ്റൊരു ജൂറിമെമ്പറായിരുന്ന ഗായിക ജെൻസി ഗ്രിഗറിയുടെ ശബ്ദ രേഖയാണ്. ഒരോൺലൈൻ മാധ്യമപ്രവർത്തകനോടാണ് അവർ സംസാരിക്കുന്നത്...
ഇതൊന്നു കേട്ടാൽ ജൂറി മെമ്പർമാരെ ശ്രീ രഞ്ജിത് ബുദ്ധിമുട്ടിച്ചിട്ടുണ്ടോ, അവാർഡ് നിർണ്ണയത്തിൽ ഇടപെട്ടിട്ടുണ്ടോ എന്നു മനസ്സിലാകും ഇതൊരു ചെറിയ ഉദാഹരണം മാത്രമാണ്. കേട്ടു കേൾവിയില്ലാത്ത രീതിയിൽ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് അക്കാദമി ചെയർമാൻ ജൂറിയിൽ ഇടപെട്ടു എന്നത് നഗ്നമായ സത്യമാണ്. അതാണിവിടുത്തെ പ്രശ്നവും. അല്ലാതെ അവാർഡ് ആർക്കു കിട്ടിയെന്നോ? കിട്ടാത്തതിൻെറ പരാതിയോ ഒന്നുമായി ദയവുചെയ്ത് ഈ വിഷയം മാറ്റരുത്. അധികാരദുർവിനിയോഗം ആണ് ഈ ഇടപെടൽ. അതിനാണ് മറുപടി വേണ്ടത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക