ബിഹാറിൽ സ്‌കൂൾ അടിയന്തരാവസ്ഥയുണ്ടെന്ന് സാമ്പത്തിക വിദഗ്ധൻ ജീൻ ഡ്രീസ്. കേവലം 20 ശതമാനം വിദ്യാർത്ഥികൾ മാത്രമാണ് ഗവൺമെന്റ് പ്രൈമറി, അപ്പർ പ്രൈമറി സ്‌കൂളുകളിൽ പഠിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 'അധ്യാപകരില്ല, അടിസ്ഥാന സൗകര്യങ്ങൾ തീരെയില്ല, വിദ്യാഭ്യാസത്തിന്‍റെ നിലവാരത്തെ കുറിച്ച് പറയാന്‍ പോലും കഴിയില്ല, ഗുണനിലവാരമില്ലാത്ത ഉച്ചഭക്ഷണമാണ് വിതരണം ചെയ്യപ്പെടുന്നത്. പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യുന്നത് ഒട്ടും സുതാര്യമായല്ല - എന്ന് ജീൻ ഡ്രീസ് പറഞ്ഞതായി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ജൻ ജാഗരൺ ശക്തി എന്ന സംഘടന ബീഹാറിലെ സ്കൂളുകളില്‍ നടത്തിയ സര്‍വ്വേയിലൂടെയാണ് സര്‍ക്കാര്‍ സ്കൂളുകളുടെ അത്യന്തം ശോചനീയമായ അവസ്ഥ വ്യക്തമാകുന്നത്. അരാരിയ, കതിഹാർ ജില്ലകളിലെ 81 പ്രൈമറി, അപ്പർ പ്രൈമറി സ്‌കൂളുകളിലാണ് പഠനം നടത്തിയത്. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അവസ്ഥയും കോവിഡിന് ശേഷമുള്ള പ്രതിസന്ധിയുടെ ആഴവും വിലയിരുത്തുക എന്നതായിരുന്നു പ്രാഥമിക ലക്ഷ്യം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എൻറോൾ ചെയ്ത വിദ്യാർത്ഥികളിൽ വെറും 20 ശതമാനം വിദ്യാര്‍ഥികള്‍ മാത്രമാണ് സ്കൂളുകളിൽ ഹാജരാകുന്നത്. ഇത്, ഒരുപക്ഷേ, ലോകത്തിലെതന്നെ ഏറ്റവും താഴ്ന്ന നിരക്കാണ്. ഇത് അരാരിയയിലേയും കതിഹാറിലേയും മാത്രം അവസ്ഥയല്ല, ബീഹാറിലാകെ ഈ സ്‌കൂൾ അടിയന്തരാവസ്ഥയാണ് ഉള്ളത് - ഡ്രീസ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് സ്ഥിതിഗതികൾ പരിഹരിക്കാനുള്ള ചർച്ചയോ അന്വേഷണമോ നടപടികളോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വികസനം, ജനസംഖ്യാപരമായ മാറ്റം, സാമൂഹിക ഉന്നമനം, ജനാധിപത്യം എന്നിവയുടെ താക്കോൽ വിദ്യാഭ്യാസമാണെന്ന് ചൂണ്ടിക്കാട്ടിയ ഡ്രെസെ, അധ്യാപകരില്ലാത്തതും, അധ്യാപനത്തിലെ പോരായ്മകളും, കോവിഡിനു ശേഷം വീടുകളില്‍ ഉണ്ടായിട്ടുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും, പുസ്തകങ്ങൾക്കും സ്കൂൾ യൂണിഫോമിനുമുള്ള വിചിത്രവും അനുചിതവുമായ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) സംവിധാനവുമെല്ലാം ഈ ദുരവസ്ഥയ്ക്ക് കാരണമായിട്ടുണ്ടാകാം എന്നും ജീൻ ഡ്രീസ് വ്യക്തമാക്കി.