പാര്‍ലമെന്റിലെ ഫ്‌ളൈയിംഗ് കിസ് വിവാദത്തില്‍ രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീനാ കന്തസാമി. രാഹുല്‍ ഗാന്ധിക്കരികില്‍ സ്ത്രീകള്‍ സുരക്ഷിതരാണെന്നും ഭാരത് ജോഡോ യാത്രയിലും ഇതര കൂടിക്കാഴ്ച്ചകളിലും രാഹുലിനൊപ്പം ഉണ്ടായിരുന്ന സ്ത്രീകള്‍ക്ക് അതറിയാമെന്നും മീനാ കന്തസാമി പറഞ്ഞു. പുരുഷ രാഷ്ട്രീയക്കാരില്‍നിന്ന് നാം പ്രതീക്ഷിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന കാപട്യങ്ങളൊന്നും രാഹുല്‍ ഗാന്ധിയിലുണ്ടായിരുന്നില്ലെന്നും തുറന്ന ഹൃദയവും തുറന്ന കൈകളും കണ്ണുകളുമുളള ഒരാളെയാണ് താന്‍ കണ്ടതെന്നും മീന പറയുന്നു. 'മനുസ്മൃതിയില്‍ വിശ്വസിക്കുന്ന, സ്വന്തം പെണ്‍മക്കളെ, അമ്മമാരെ, സഹോദരിമാരെ, സുഹൃത്തുക്കളെപ്പോലും വിശ്വസിക്കാത്ത സംഘികള്‍ക്ക് ഇതൊന്നും പറഞ്ഞാല്‍ മനസിലാവില്ല. അവര്‍ കോളിളക്കം സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല'- മീന കന്തസ്വാമി ട്വിറ്ററില്‍ കുറിച്ചു.
മീനാ കന്തസാമിയുടെ ട്വീറ്റ്
രാഹുൽ ഗാന്ധിയെക്കുറിച്ച് ഞാൻ ശ്രദ്ധിച്ച മനോഹരവും ആകർഷകവും അതിശയകരവുമായ കാര്യം, അയാൾക്ക് ചുറ്റും സ്ത്രീകൾ അത്രമേല്‍ സ്വാസ്ഥ്യം അനുഭവിക്കും എന്നതാണ്. അദ്ദേഹത്തിന്‍റെ സാന്നിധ്യത്തിൽ സ്ത്രീകൾ സുരക്ഷിതത്വവും സന്തോഷവും സഹാനുഭൂതിയും അനുഭവിച്ചറിയും എന്നതാണ്. ഭാരത് ജോഡോ യാത്രയിലും ഇതര കൂടിക്കാഴ്ചകളിലും രാഹുലിനൊപ്പം ഉണ്ടായിരുന്ന സ്ത്രീകള്‍ക്ക് അതറിയാം.
ആണഹന്ത നിറഞ്ഞ മുദ്രാവാക്യങ്ങളൊന്നും അവിടെ കേട്ടിരുന്നില്ല. സ്ത്രീകൾക്ക് കൈ കൊടുക്കാതിരിക്കുക, അവരുമായി കയ്യകലത്തിൽ നിൽക്കുക, ക്യാമറയ്ക്ക് മുമ്പിൽ ബ്രഹ്മചര്യം നടിക്കുക തുടങ്ങിയ പുരുഷ രാഷ്ട്രീയക്കാരിൽ നിന്ന് നമ്മൾ പ്രതീക്ഷിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന കാപട്യങ്ങളൊന്നും രാഹുല്‍ ഗാന്ധിയില്‍ ഉണ്ടായിരുന്നില്ല. എല്ലാറ്റിനുമുപരിയായി, സ്ത്രീകളെ കാണുമ്പോള്‍ ചില രാഷ്ട്രീയക്കാരില്‍ നിന്നുണ്ടാവാറുള്ള അസ്വസ്ഥതപ്പെടുത്തുന്ന നോട്ടങ്ങളോ സ്പര്‍ശനങ്ങളോ ആര്‍ക്കും അനുഭവിക്കേണ്ടി വന്നിട്ടില്ല.
തുറന്ന ഹൃദയവും തുറന്ന കൈകളും തുറന്ന കണ്ണുകളുമുള്ള ഒരാളെയാണ് ഞാൻ കണ്ടത്. കണ്ടമാത്രയില്‍ കൈ കൊടുക്കും. മറ്റൊന്നുമാലോചിക്കാതെ ഫോട്ടോയ്ക്ക് പോസ് ചെയ്യും. കൂടെ നടക്കുന്നവരുടെയെല്ലാം കൈകോര്‍ത്തു പിടിക്കും. കുട്ടികളെയും വൃദ്ധരെയും യുവാക്കളെയും സ്ത്രീകളെയും ഒരുപോലെ ആലിംഗനം ചെയ്യും. ഓരോ ദിവസം പിന്നിടുംതോറും നമ്മുടെ മുരടിച്ച ചിന്തയില്‍ നിറയുന്ന രാഷ്ട്രീയ വാര്‍പ്പുമാതൃകകളെ അദ്ദേഹം തൂത്തുവൃത്തിയാക്കി. ദയാവായ്പോടെ സൗകുമാര്യത്തോടെ ചെറു മന്ദസ്മിതത്തോടെ തന്നെത്തന്നെ ജനങ്ങള്‍ക്ക് സമര്‍പ്പിച്ച് അദ്ദേഹം നടന്നു നീങ്ങി. മനുസ്മൃതിയിൽ വിശ്വസിക്കുന്ന - സ്വന്തം പെൺമക്കളെ, അമ്മമാരെ, സഹോദരിമാരെ, സുഹൃത്തുക്കളെപ്പോലും വിശ്വസിക്കാത്ത - സംഘികൾക്ക് ഇതൊന്നും പറഞ്ഞാല്‍ മനസ്സിലാവില്ല. അവര്‍ കോളിളക്കം സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നതില്‍ ഒട്ടും അതിശയപ്പെടാനില്ല...
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക