കണ്ണൂർ: വിശുദ്ധൻ മിത്തല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാഷ്. വിശുദ്ധൻ ഓർത്തഡോക്സ് സഭയുടെ വിശ്വാസരീതിയാണ്. അതിനെ കോൺഗ്രസ് ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെടുത്തുന്നത് വിശ്വാസികൾ വിലയിരുത്തട്ടെ. വിശുദ്ധൻ, പുണ്യാളൻ പരാമർശങ്ങളിൽ സിപിഎം ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുഡിഎഫിന്റെ ഭാഗത്ത് നിന്ന് വിശുദ്ധൻ പരാമർശം ഉയർന്നാൽ നിയമപരമായി നേരിടുമെന്ന് മന്ത്രി വിഎൻ വാസവൻ നേരത്തേ പറഞ്ഞിരുന്നു.
ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ എണ്ണം കൂടിയതും പലരും തങ്ങളുടെ ആവശ്യ പ്രാപ്തിക്കായ് അവിടെനിന്ന് പ്രാര്‍ഥിക്കുന്നതും വാര്‍ത്തകളില്‍ നിറഞ്ഞതോടെയാണ് ഉമ്മന്‍ചാണ്ടിക്ക് കോണ്‍ഗ്രസ് അനുകൂല പ്രൊഫൈലുകളില്‍നിന്ന് വിശുദ്ധ പരിവേശം ലഭിക്കുന്നത്. തൻ്റെ ജീവിതത്തിൽ ഉമ്മൻ ചാണ്ടി വിശുദ്ധൻ ആണെന്ന് ചാണ്ടി ഉമ്മന്‍ പറയുക കൂടെ ചെയ്തതോടെ ശക്തമായ വിമര്‍ശനവുമായി സിപിഎം സൈബര്‍ അണികളും രംഗത്തെത്തി. പുതുപ്പള്ളിയില്‍ ഒരു പുണ്യാളനേ ഉള്ളൂ, അത് വിശുദ്ധ ഗീവര്‍ഗീസാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസും പറഞ്ഞതോടെ ചര്‍ച്ച ചൂടുപിടിച്ചു. ഈ സാഹചര്യത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഇടപെടല്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്നലെ ഉച്ചയോടെയാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസാകും എൽ ഡി എഫ് സ്ഥാനാർത്ഥിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പുതുപ്പള്ളിയിൽ ജെയ്ക് മൂന്നാം അങ്കത്തിനാണ് ഇറങ്ങുന്നത്. എസ് എഫ് ഐയിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ ജെയ്ക് നിലവിൽ സി പി എം കോട്ടയം ജില്ലാ കമ്മിറ്റി അംഗമാണ്. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടേറിയറ്റ്, കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലകളിലും പ്രവർത്തിക്കുകയാണ്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. രാഷ്ട്രീയ പാർട്ടികളുമായി ആലോചിക്കാതെ പെട്ടെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്നാവശ്യം കോണ്‍ഗ്രസും സിപിഎമ്മും ഉന്നയിച്ചിരുന്നു. എന്നാൽ മുൻ നിശ്ചയിച്ച പ്രകാരം അടുത്ത മാസം 5-ന് വോട്ടെടുപ്പ് നടത്താനാണ് വിജ്ഞാപനം പുറത്തിറക്കിയത്. ഈ മാസം 17 ആണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 18-ന് സൂക്ഷമ പരിശോധന. 21-ന് പത്രികകള്‍ പിൻവലിക്കാനുളള സമയം അവസാനിക്കും. അടുത്ത മാസം അഞ്ചാം തീയതി വോട്ടെടുപ്പും എട്ടിന് വോട്ടണ്ണലും നടക്കും.